കൊച്ചി: ഇടതുസർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും വരെ ഉൾപ്പെട്ടതാണ് അനധികൃത നിയമനങ്ങൾ. സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ ഇതെവിടെയും എത്തില്ല. അനധികൃത നിയമനങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കണ്ണൂർ വി.സിയും തിരുവനന്തപുരം മേയറും രാജിവയ്ക്കുകയാണ് വേണ്ടതെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചിയിലെ തുറന്നുകിടക്കുന്ന കാനകൾ മൂടാൻ പണമില്ലാത്ത സർക്കാരാണ് ഗവർണർക്കെതിരായ നിയമോപദേശത്തിന് കോടികൾ മുടക്കുന്നത്. ഐ,ഐ.ടികൾ പോലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഈ വർഷം പ്രവേശനം ലഭിച്ചവരിൽ ഒരു ശതമാനം മാത്രമാണ് മലയാളികൾ. ഡൽഹി സർവകലാശാലയുടെ പ്രവേശന പരീക്ഷയിൽ കേരളത്തിലെ കുട്ടികൾ തീരെ പിന്നിലാണ്. ഇതൊക്കെയാണോ കേരളത്തിന്റെ വിദ്യാഭ്യാസ മികവായി മുഖ്യമന്ത്രിയും സർക്കാരും ചൂണ്ടിക്കാണിക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു.
ശബരി റെയിൽപാത യാഥാർത്ഥ്യമാകാത്തതിന് കാരണം സ്ഥലം ഏറ്റെടുത്തുനൽകാൻ കഴിയാത്ത സംസ്ഥാന സർക്കാരുകളാണ്. 25 വർഷമായി പദ്ധതി തുടങ്ങിയിട്ട്. 500 കോടിയിൽ തീരേണ്ടിയിരുന്ന പദ്ധതിക്ക് ഇപ്പോൾ 3000 കോടിയാണ് എസ്റ്റിമേറ്റ്. വാർത്താസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, സി.ജി.രാജഗോപാൽ എന്നിവർ പങ്കെടുത്തു.
അർഹതയുള്ളവരുടെ നിയമനം
കാവിവത്ക്കരണമല്ല: ഗവർണർ
ന്യൂഡൽഹി: അർഹതയുള്ളവരുടെ നിയമനത്തിനായി വാദിക്കുന്നതും
അർഹതയില്ലാത്തവരുടെ നിയമനം തടയുന്നതും കാവിവത്ക്കരണമാവില്ലെന്ന്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
രാജ്ഭവനിൽ അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെപ്പോലും നിയമിച്ചിട്ടില്ലെന്നും തനിക്ക് മൂന്നോ നാലോ സ്റ്റാഫ് മാത്രമാണുള്ളതെന്നും ഗവർണർ പറഞ്ഞു.
അധികമായി ആരെയും ആവശ്യപ്പെട്ടിട്ടില്ല. അഞ്ഞൂറോളം ജീവനക്കാർ ഉണ്ടാകാം. അക്കാര്യം താനല്ല നോക്കുന്നത്.
രാജ്ഭവനിൽ ആർ.എസ്.എസ് അനുകൂലികളെ നിയമിക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമനങ്ങൾ നടത്തേണ്ടത് നിയമപ്രകാരമാണ്. വ്യക്തിതാത്പര്യം മുൻനിർത്തിയല്ല. കേരള സർക്കാർ നിയമ ലംഘനം നടത്തിയെന്ന് വ്യക്തമായി.
മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്ന ജ്യോതികുമാർ ചാമക്കാലയുടെ നിവേദനം കണ്ടിട്ടില്ല. കേരളത്തിൽ എത്തിയശേഷം പരിശോധിച്ച് തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |