ന്യൂഡൽഹി: പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തെ ഗ്രനേഡ് ആക്രമണത്തിന് പിന്നിലെ സൂത്രധാരനും ഖാലിസ്ഥാനി തീവ്രവാദിയുമായ ഹർവീന്ദർ സിംഗ് റിന്ദ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പഞ്ചാബ് പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ലുധിയാന കോടതി സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതും ഹർവീന്ദർ ആയിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹർവീന്ദറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു.
അനേകം തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഹർവീന്ദർ നിരോധിച്ച ഖാലിസ്ഥാനി സംഘടനയായ ബാബർ ഖാൽസ ഇന്റർനാഷണലിന്റെ അംഗമായിരുന്നു. ഹർവീന്ദറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷത്തിന്റെ പാരിതോഷികം ദേശീയ അന്വേഷണ ഏജൻസി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഹർവീന്ദറിനെ തങ്ങളാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന അവകാശവാദവുമായി ദവീന്ദർ ബാംബിഹ എന്ന ഗുണ്ടാസംഘം രംഗത്തെത്തി. അതേസമയം, വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ഹർവീന്ദർ ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും പതിനഞ്ച് ദിവസത്തെ ആശുപത്രിവാസത്തിന് പിന്നാലെ മരണപ്പെടുകയായിരുന്നെന്നുമാണ് പാകിസ്ഥാൻ പൊലീസിന്റെ വാദം.
പഞ്ചാബിൽ മോസ്റ്റ് വാണ്ടഡ് എ പ്ളസ് വിഭാഗത്തിൽ വരുന്ന തീവ്രവാദിയായിരുന്നു ഹർവീന്ദർ. പഞ്ചാബിന് പുറമേ മഹാരാഷ്ട്രയിലും ചണ്ഡിഗഡിലും ഹരിയാനയിലും പശ്ചിമ ബംഗാളിലും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുപ്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |