SignIn
Kerala Kaumudi Online
Friday, 26 April 2024 9.44 AM IST

ആർ.സി.സിയിൽ താത്കാലിക നിയമനങ്ങൾ തോന്നുംപോലെ

rcc

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) സി.പി.എം കുടുംബശ്രീ വഴി നടത്തിയ അനധികൃത നിയമനങ്ങൾ സംരക്ഷിക്കാൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ അടുത്ത ബന്ധുവിനെ മുൻഗണന പട്ടിക മറികടന്ന് ഹെഡ്‌നഴ്‌സായി സ്ഥാനക്കയറ്റം നൽകി.മുൻഗണന പട്ടിക പ്രകാരം ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഇവരെയാണ് ഹെഡ് നഴ്‌സാക്കിയത്.താത്കാലിക ജീവനക്കാർ ജോലി ചെയ്യുന്ന ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയും ഇവർക്ക് നൽകി.നിയമനങ്ങൾ സംബന്ധിച്ച രേഖകളും കണക്കുകളും രഹസ്യമായി സൂക്ഷിക്കാനായിരുന്നു നിയമനം.ഇതിനുപുറമെ അത്യാഹിത വിഭാഗത്തിന്റെ ചുമതലയും ആനാവൂരിന്റെ അടുത്തബന്ധുവായ ഹെഡ്‌ നഴ്‌സിനാണ്.ആർ.സി.സിയിൽ നടന്ന മുന്നൂറിലധികം പാർട്ടി നിയമനങ്ങൾ സംബന്ധിച്ച വാർത്ത കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.

പുതിയ പട്ടിക തയ്യാർ

ആർ.സി.സിയിൽ പണികഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് താത്കാലിക ജീവനക്കാരെ നിയമിക്കാനുളള കണക്കെടുപ്പ് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ഡി.ആർ.അനിലിന്റെ നേതൃത്വത്തിൽ നടന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്‌‌തിരുന്നു.ഇതോടെ കൂടുതൽ വിശദാംശങ്ങൾ പുറത്തായി. പുതിയ 14 നില കെട്ടിടത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള നിയമനം ഒഴിവാക്കി സ്വന്തക്കാരെ തിരുകിക്കയറ്റാനായിരുന്നു ശ്രമം.നഗരസഭയിലെ കത്ത് വിവാദത്തിന് തൊട്ടുമുമ്പ് പണിനടക്കുന്ന പുതിയ കെട്ടിടത്തിലെത്തിയ ഡി.ആർ.അനിൽ എത്ര പാർട്ടിക്കാരെ നിയമിക്കാനാകും എന്നതിന്റെ കണക്കെടുത്തു. ആനാവൂരിന്റെ ബന്ധുവായ ഹെഡ് നഴ്‌സ്,ആശുപത്രിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കണക്കെടുപ്പ്.നൂറിലധികം പാർട്ടിക്കാരെ നിയമിക്കാനുളള ലിസ്റ്റും തയ്യാറാക്കി.ഇതിൽ 28 പേർക്ക് റിസപ്ഷനിസ്റ്റുകളായി നിയമനം നൽകാനായിരുന്നു നീക്കം.

പാർട്ടി നിയമനങ്ങൾക്ക് പുറമെ ആർ.സി.സി ഡയറക്‌ടർ വിവിധ തസ്‌‌തികകളിൽ ബന്ധുനിയമനം നടത്തിയെന്നും ആക്ഷേപമുണ്ട്.ഡയറക്‌ടറുടെ ഡ്രൈവർ പ്രശാന്തും ഇയാളുടെ ഭാര്യയും പട്ടികയിൽ ഇടംപിടിച്ചിട്ടുളള മറ്റ് ചിലരും ബന്ധുനിയമനം വഴി ജോലി ലഭിച്ചവരെന്നാണ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാറിന്റെ ആരോപണം. കേരളകൗമുദി പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ പാർട്ടി നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീകുമാർ.

കറങ്ങി നടക്കുന്നതാണ് ജോലി

പാർട്ടിയുടെ ചെലവിൽ നിയമനം ലഭിച്ച പലർക്കും ആർ.സി.സിയിൽ യാതൊരു ജോലിയുമില്ല.ഭൂരിപക്ഷം പേരും ജോലി സമയത്ത് ഓഫീസിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട് കറങ്ങിനടക്കുന്നതാണ് പതിവ്.കേന്ദ്രസർക്കാരിനുകീഴിലുളള നാഷണൽ പ്രോഡക്‌ടിവിടി കൗൺസിൽ (എൻ.പി.സി) നടത്തിയ പരിശോധനയിൽ മറ്റുളളവർ ചെയ്യുന്ന ജോലി പോലും കുടുംബശ്രീക്കാരുടെ ജോലിയായി മാറി. കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നവരെ പ്രത്യേക കാലയളവിന് ശേഷം സ്ഥിരപ്പെടുത്തുന്നതാണ് പതിവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.