തിരുവനന്തപുരം: ഒൻപതുപേർ മരിച്ച വടക്കഞ്ചേരി വാഹനാപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിനും പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിംഗുമാണെങ്കിലും അപകട തീവ്രത കൂട്ടിയതിൽ ട്രാൻസ്പോർട്ട് ബസിനും റോഡിനും പങ്കുണ്ടെന്ന് പാലക്കാട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എം.കെ ജയേഷ്‌കുമാർ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു.കെ.എസ്.ആർ.ടി.സി ബസ് അപകട കാരണമായില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.
അപകടത്തിൽ പെട്ട സൂപ്പർഫാസ്റ്റ് ദേശീയപാതയിലെ വളവിൽ യാത്രക്കാരനെ ഇറക്കി നീങ്ങുമ്പോഴാണ് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചത്. മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കും വിധം സൂപ്പർ ഫാസ്റ്റ് റോഡിൽ നിർത്തിയത് തെറ്റാണ്. എങ്കിലും അപകടത്തിന്റെ പ്രധാന കാരണം വലത് ട്രാക്കിലെ കാറിനെയും, ഇടത് ട്രാക്കിലെ സൂപ്പർഫാസ്റ്റിനെയും വളവിൽ വച്ച് ഒന്നിച്ച് മറികടക്കാൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശ്രമിച്ചതാണ്. അമിത വേഗത കാരണം വളവ് തിരിയാൻ കൂടുതൽ സ്ഥലമെടുത്തത് കണക്ക് കൂട്ടൽ തെറ്റിച്ചു. ടൂറിസ്റ്റ് ബസ് 97.7 കി.മി വേഗതയിലായിരുന്നു. അമിത വേഗത കാരണം ഡ്രൈവർക്ക് സൂപ്പർഫാസ്റ്റിന്റെ പിന്നിൽ തട്ടാതെ ഒഴിച്ചെടുക്കാൻ സാവകാശം കിട്ടിയില്ല. സുരക്ഷിത അകലം പാലിച്ചതുമില്ല. റോഡിൽ ഒരേ ദിശയിൽ നീങ്ങിയിരുന്ന നാല് വാഹനങ്ങളുടെ വേഗത പരിഗണിക്കുമ്പോൾ വെറും 30 സെക്കൻഡിൽ അപകടസാഹചര്യമുണ്ടായി.
സൂപ്പർഫാസ്റ്റിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ ടൂറിസ്റ്റ് ബസ് റോഡരികിലെ മൺകൂനയിൽ കയറിയാണ് മറിഞ്ഞത്. ബസ് റോഡിൽ 16 മീറ്റർ ഉരഞ്ഞ് നീങ്ങി. ഈ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിലെ പാട്ടും ഡാൻസുമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷിതമല്ലാത്ത റോഡ്
റോഡ് ഷോൾഡർ (ടാറിനോട് ചേർന്ന ഭാഗം) കൃത്യമായി തയാറാക്കുകയോ, ക്രോസ്ബാരിയർ സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കിൽ ബസ് മറിയില്ലായിരുന്നു. റോഡരികിലെ ലൈൻ തെളിച്ചിരുന്നില്ല. വശങ്ങളിൽ പുല്ലുപടർന്നിരുന്നു. തെരുവ് വിളക്കുകളും ഇല്ലായിരുന്നു. ഇതുകാരണം ട്രാൻ. ബസ് റോഡിൽ നിന്ന് ഒതുക്കി നിർത്താൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. രണ്ടര കിലോമീറ്റർ മുമ്പുവരെ ആറുവരി പാതയായിരുന്നു. നാലുവരി പാതിയിലേക്കുള്ള മാറ്റം ടൂറിസ്റ്റ് ബസ് ഡ്രൈവർ ഉൾക്കൊണ്ടില്ല. അപകട സ്ഥലത്ത് ഓവർടേക്കിംഗിന് സ്ഥലമില്ലായിരുന്നു. അക്ഷമയോടെ മറികടക്കാനാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർ ശ്രമിച്ചത്.
ആവർത്തിക്കാതിരിക്കാൻ
റോഡുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നിർബന്ധമാക്കണം
പൊതുവാഹനങ്ങളിലെ ഡ്രൈവർമാരെ നിരീക്ഷിക്കണം
ഡ്രൈവർമാർ ഉറങ്ങുന്നത് തടയാൻ അലാറം വേണം
വേഗപരിധി ലംഘിച്ചാൽ ആക്സിലറേറ്റർ സ്വയം വേർപെടണം
ദേശീയപാതകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |