SignIn
Kerala Kaumudi Online
Saturday, 27 April 2024 6.44 AM IST

എ.ബി.സി പദ്ധതിക്ക് ഏകോപനമില്ല: ഇനിയും എത്രപേരെ തെരുവുനായ കടിക്കണം

ffff

മലപ്പുറം: തെരുവുനായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ തുടങ്ങാൻ ഇനിയും എത്രപേരെ തെരുവ് നായ കടിച്ചെറിയണം. ഉത്തരം പറയേണ്ടത് തദ്ദേശ സ്ഥാപന ഭരണസമിതികളാണ്. ആദ്യഘട്ടമെന്ന നിലയിൽ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ ഒക്ടോബർ 18ന് ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് എം.കെ.റഫീഖയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു. മൃഗാശുപത്രി പരിധികളിലെ തദ്ദേശ സ്ഥാപനങ്ങളോട് അന്തിമ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. എന്നാൽ മാസം ഒന്ന് പിന്നിട്ടിട്ടും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഒരു ഗ്രാമപഞ്ചായത്ത് മാത്രമാണ് താത്പര്യപ്പെട്ടത്. ബോർഡ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനം പറയാനാവൂ എന്നാണ് ഇവരുടെ നിലപാട്. ഒന്നിലധികം പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി കേന്ദ്രമെന്ന നിലയിലാവും പദ്ധതി നടപ്പാക്കുക. ഇതിനാൽതന്നെ ഇവയുടെ നടത്തിപ്പ് ബാദ്ധ്യതയാവുമോ എന്നതും ഫണ്ട് ലഭ്യതയും തെരുവുനായകളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനകീയ പ്രതിഷേധത്തിന് വഴിവയ്ക്കുമോ തുടങ്ങിയ ആശങ്കകൾ തദ്ദേശ ഭരണ സമിതികൾക്കുണ്ട്. ഇതു ദൂരീകരിക്കുവാൻ അധികൃതർ മുന്നിട്ടിറങ്ങാത്തതും തിരിച്ചടിയായി. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കെട്ടിടവും ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങളും വേഗത്തിൽ ഒരുക്കാനായിരുന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ജില്ലയിൽ ഒരുമാസം ശരാശരി 150നും 200നും ഇടയിൽ പേർ തെരുവ്നായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം താനൂർ വട്ടത്താണി കമ്പനിപ്പടിയിൽ തെരുവുനായകളുടെ കൂട്ടംചേർന്നുള്ള ആക്രമണത്തിൽ നാല് വയസുകാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

എല്ലാവരും കൈയൊഴിഞ്ഞു

നേരത്തെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ചുമതല പഞ്ചായത്തുകൾക്ക് കൈമാറണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്ത് സർക്കാരിനെ സമീപിച്ചിരുന്നു. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ് നടപടി എടുക്കേണ്ടതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കി. ഇതുപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റിന്റെയും കളക്ടറുടെയും നേതൃത്വത്തിൽ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ യോഗം വിളിച്ച് രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചു. സെപ്തംബർ 25നകം എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാനുള്ള സ്ഥലം കണ്ടെത്തി അറിയിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് ജില്ലാ മൃഗസരംക്ഷണ വകുപ്പ് നിർദ്ദേശമേകി. തുടർനടപടികൾ കൈകൊള്ളാത്തതിനാൽ മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. അന്തിമ തീരുമാനം തദ്ദേശ ഭരണസമിതികളുടെ കോർട്ടിലാണെന്ന് പറഞ്ഞ് മാറിനിൽക്കുകയാണ് ഇതിന് ചുക്കാൻ പിടിക്കേണ്ടവർ.

അനിമൽ ബർത്ത് കൺട്രോൾ

തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശസ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമിട്ടത്. തെരുവുകളിൽ അലയുന്ന നായകളെ കണ്ടെത്തി അവയെ വന്ധ്യംകരിക്കുകയും മുറിവ് ഉണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടുകയും ചെയ്യുന്ന പദ്ധതിയാണിത്. പലവട്ടം മുടങ്ങിയ തെരുവുനായ വന്ധ്യംകരണം 2021 മാർച്ചിലാണ് ജില്ലയിൽ പുനഃരാരംഭിച്ചത്. കുടുംബശ്രീയെ ആണ് പദ്ധതിയുടെ ചുമതലക്കാരാക്കിയത്. കോഴിക്കോട് നിന്നുള്ള കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ തെരുവുനായ വന്ധ്യംകരണം തുടങ്ങിയിരുന്നു. എന്നാൽ വന്ധ്യംകരണത്തിന് കുടുംബശ്രീയെ ഒഴിവാക്കി വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് ഡിസംബറിൽ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെ പദ്ധതി നടത്തിപ്പിന് മറ്റു വഴികൾ തേടാൻ അധികൃതർ തയ്യാറായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.