ഇന്ത്യയിലെ സംഘടിത അസംഘടിത മേഖലകളിലെ ലക്ഷക്കണക്കിന് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വിരമിച്ചതിനുശേഷം അവരുടെ നിത്യവൃത്തിക്കുള്ള ഏക ആശ്രയമാണ് ഇ.പി.എഫ് പെൻഷൻ. പദ്ധതിയിൽ നിലവിൽ 73 ലക്ഷം പേർ അംഗങ്ങളാണ് . ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച തൊഴിലാളിവിരുദ്ധ വകുപ്പുകൾക്കെതിരെ നിരന്തര സമരവും അതോടൊപ്പം തന്നെ നിയമപോരാട്ടവും നടത്തുകയായിരുന്നു ഇന്ത്യയിലെ തൊഴിലാളികളും തൊഴിലാളി സംഘടനകളും.
കേരളത്തിൽ തൊഴിലാളി സംഘടനകളോടൊപ്പം ഇ.പി.എഫ് പെൻഷനേഴ്സ് അസോസിയേഷനും കേരളത്തിലെ പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷനും നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. എംപ്ലോയീസ് പ്രൊവിഡൻസ് & മിസ ലേനിയസ് ആക്ട് 1952 മാർച്ച് നാലിനാണ് പ്രാബല്യത്തിൽ വന്നത് . ഈ നിയമത്തിലെ സെക്ഷൻ അഞ്ചിന്റെ അടിസ്ഥാനത്തിൽ 1952 സെപ്തംബറിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം നിലവിൽവന്നു. ഇതേ നിയമത്തിലെ സെക്ഷൻ ആറ് എ പ്രകാരം നിലവിൽ വന്നതാണ് 1995 നവംബർ 16ന് നടപ്പിലാക്കിയ എംപ്ലോയീസ് പെൻഷൻ സ്കീം.
നിലവിൽ വിരമിച്ച 27ലക്ഷം ജീവനക്കാർക്ക് ആയിരത്തിൽ താഴെ മാത്രമേ പെൻഷൻ ലഭിക്കുന്നുള്ളൂ എന്നതിനാൽ മിനിമം പെൻഷൻ നിശ്ചയിക്കാൻ നിരന്തരസമരം നടക്കുമ്പോഴാണ് 2014ൽ അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ പ്രൊവിഡന്റ് ഫണ്ട് സ്കീം ഭേദഗതി ചെയ്തത്. ഇതിനെതിരായി സ്പാറ്റൊയുടെ നേതൃത്വത്തിലും മറ്റു സംഘടനകളുടെ നേതൃത്വത്തിലും നിരവധി കേസുകൾ കേരള ഹൈക്കോടതി ഫയൽ ചെയ്തു .അതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളിവിരുദ്ധ ഭേദഗതി ഹൈക്കോടതി റദ്ദാക്കി .കേരള ഹൈക്കോടതിയുടെ വിധി രണ്ടുപ്രാവശ്യം സുപ്രീംകോടതി ശരിവച്ചെങ്കിലും ഇതിനെതിരെ കേന്ദ്ര തൊഴിൽമന്ത്രാലയവും ഇ.പി.എഫ്.ഒയും പ്രത്യേക ഹർജി സമർപ്പിക്കുകയും 2022 നവംബർ നാലിന് സുപ്രീംകോടതി സുപ്രധാനമായ വിധി പറയുകയും ചെയ്തു .
1. 9. 2014 മുതൽ സർവീസിലുള്ളവരും 1. 9 2014 മുമ്പ് വിരമിച്ചവരും എന്നാൽ ഓപ്ഷൻ കൊടുത്തവരുമായ ജീവനക്കാർക്ക് ഭാഗികമായ ആശ്വാസമാണ് ഈ വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. 1. 9. 2014 മുമ്പ് വിരമിക്കുകയും ഓപ്ഷൻ നൽകാതിരിക്കുകയും ചെയ്ത ജീവനക്കാരെ സംബന്ധിച്ചിടത്തോളം മിനിമം പെൻഷൻ പോലും നിശ്ചയിക്കാത്ത സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണ്. എന്നുമാത്രമല്ല, അവരുടെ മുന്നോട്ടുള്ള ദൈനംദിനജീവിതം ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. 2014 ഇ.പി.എഫ്.ഒ കൊണ്ടുവന്ന എംപ്ലോയീസ് പെൻഷൻ ഭേദഗതിയുടെ നിയമപരമായ സാദ്ധ്യത സുപ്രീംകോടതി ശരിവയ്ക്കുകയും ചില തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ റദ്ദാക്കുകയും ചെയ്തെങ്കിലും വിരമിച്ച എല്ലാ ജീവനക്കാർക്കും ആശ്വാസകരമല്ല ഈ വിധി. 15000 നു മുകളിൽ ശമ്പളം വാങ്ങുന്നവർ പെൻഷൻ പദ്ധതിയിലേക്ക് ശമ്പളത്തിന്റെ 1.16 ശതമാനം അധിക വിഹിതം നൽകണമെന്ന ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും അതിന്റെ ഭാഗമായി ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് ഫണ്ട് കണ്ടെത്താൻ സർക്കാറിന് ആറുമാസത്തെ സാവകാശം നൽകിയിരിക്കുകയാണ്.1.16 ശതമാനം വിഹിതം ജീവനക്കാർ നൽകണമെന്ന ഭേദഗതി റദ്ദാക്കിയത് വീണ്ടും നടപ്പാക്കുന്നത് ആറ് മാസത്തേക്ക് കോടതി മരവിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും ഇത് നിയമവിധേയമാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ശ്രമിക്കാനാണ് സാദ്ധ്യത.
നിലവിൽ പദ്ധതിയിൽ ചേരുന്നതിന് നേരത്തെ നൽകിയ സമയപരിധി ഓപ്ഷൻ ഉപയോഗിക്കാത്തവർക്കും അതിന് അർഹതയുള്ളവരുമായ എല്ലാ ജീവനക്കാർക്കും പദ്ധതിയിൽ ചേരാൻ നാലുമാസം സമയം അനുവദിച്ചത് ആശ്വാസകരമാണ്. നേരത്തെ വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളമായിരുന്നു പെൻഷൻ നിശ്ചയിക്കുന്നതിന് കണക്കാക്കിയതെങ്കിൽ ഇപ്പോൾ 60 മാസത്തെ ശരാശരി എന്ന ഭേദഗതി സുപ്രീം കോടതി വിധിയിലൂടെ നിലനിറുത്തിയിരിക്കുകയാണ് . ഇത് ഇപ്പോൾ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവർക്കും പുതുതായി പെൻഷൻ ലഭിക്കേണ്ടവരുമായവർക്കും കാര്യമായ നഷ്ടമുണ്ടാക്കും.
തൊഴിലുടമയും ജീവനക്കാരും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ 1.9.2014 മുതൽ സർവീസിലുള്ളവരും ഇപ്പോൾ തുടരുന്നവരും ഈ കാലയളവിൽ വിരമിച്ചവരുമായ മുഴുവൻ ജീവനക്കാരും മാനേജ്മെന്റും സംയുക്ത ഓപ്ഷൻ കൊടുക്കണം. ഇ.പി.എഫ്.ഒ ആസ്ഥാനത്തു നിന്നും നിർദ്ദേശമില്ലെന്ന കാരണം പറഞ്ഞ് അതത് ഇ.പി.എഫ്.ഒ ഓഫീസുകളിൽ നിന്നും ഓപ്ഷൻ അപേക്ഷ സ്വീകരിക്കാത്ത സ്ഥിതിയുണ്ടെങ്കിൽ സുപ്രീം കോടതി വിധി സൂചിപ്പിച്ചു കൊണ്ടുള്ള ഒരു കവറിംഗ് ലെറ്ററോടു കൂടി രജിസ്റ്റേർഡ് ആയി ഇ.പി. എഫ് ഒ ഓഫീസിലേക്ക് ഓപ്ഷൻ അയയ്ക്കേണ്ടതാണ്.
നാലുമാസത്തെ കാലപരിധിക്കകത്ത് തന്നെ ഓപ്ഷൻ നൽകണം.
ലേഖകൻ സ്റ്റേറ്റ് പബ്ലിക്ക് സെക്ടർ ആൻഡ്
ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ്
ഫെഡറേഷൻ (സ്പാറ്റൊ )
ജനറൽ സെക്രട്ടറിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |