കോഴിക്കോട്: ക്ഷേമപെൻഷൻ, കൊവിഡ്കാല ആനുകൂല്യം എന്നിവ വീടുകളിലെത്തി വിതരണം ചെയ്തതിനുള്ള ഇൻസെന്റീവ് കുടിശ്ശിക അനുവദിച്ചില്ലെങ്കിൽ സഹകരണ ബാങ്കുകളിലെ ഡെപ്പോസിറ്റ് കളക്ടേഴ്സ് സെക്രട്ടറിയേറ്റിലേക്ക് സമരം മാറ്റുമെന്ന് കോ - ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.മുരളീധരൻ എം.പി. പറഞ്ഞു.
ഇൻസന്റീവ് കുടിശ്ശിക അനുവദിക്കുക, നിയമം, ചട്ടം, പോഷകവിഭാഗം എന്നിവ ഭേദഗതി ചെയ്ത് മുൻകാല പ്രാബല്യത്തോടെ തസ്തിക നിർണയിച്ച് ജീവനക്കാരായി അംഗീകരിക്കുക, പ്രമോഷൻ, വിരമിക്കൽ ആനുകൂല്യം, ഇൻഷൂറൻസ് എന്നിവ ഉറപ്പുവരുത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കോ ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
സഹകരണമേഖലയെ തകർക്കുന്ന നയമാണ് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും തുടരുന്നത്. സഹകരണ പ്രസ്ഥാനത്തെ പ്രാഥമിക മേഖലയിൽ ഒതുക്കിയതാണ് പിണറായി സർക്കാരിന്റെ നേട്ടമെന്നും മുരളീധരൻ പറഞ്ഞു. 2020- 21 വർഷങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി ദുർബല കുടുംബങ്ങൾക്ക് നൽകിയ കൊവിഡ് സഹായം, 2021 ഒക്ടോബർ മുതൽ വിതരണം ചെയ്ത ക്ഷേമ പെൻഷൻ ഇൻസന്റീവ് എന്നിവയാണ് കുടിശ്ശികയുള്ളത്.
സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി വി.ജെ.ലൂക്കോസ്, പോക്കു മുണ്ടോളി, സുരേഷ് ബാബു മണ്ണയാട്, കെ. സരിജാബാബു, എം.കെ.അലവിക്കുട്ടി, കെ.രാജീവ്, എ.ശർമിള, പി. രാധാകൃഷണൻ, യു.വിജയപ്രകാശ്, ടി. സെയ്തുട്ടി, കുഞ്ഞാലി മമ്പാട്, ജിനേഷ് കൊടക്കാടൻ എന്നിവർ പ്രസംഗിച്ചു. ആലി ചേന്ദമംഗല്ലൂർ സ്വാഗതവും അനൂപ് വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |