മംഗലംഡാം: ടൂറിസം വികസനത്തിന്റെ പേരിൽ കോടികളേറെ ചെലവഴിച്ചിട്ടും തകർന്നുകിടക്കുന്ന മംഗലം ഡാമിന്റെ ദുരവസ്ഥ സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും കളക്ടർക്കും വിനോദ സഞ്ചാര സംഘത്തിന്റെ തുറന്ന കത്ത്. ചിറ്റൂരിൽ നിന്ന് മംഗലം ഡാം കാണാനെത്തിയ സംഘമാണ് അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ചിറ്റൂർ പ്രതികരണ വേദി പ്രസിഡന്റ് എ.സെൽവന്റെ നേതൃത്വത്തിലുള്ളവരാണ് അധികാരികളുടെ അറിവിലേക്കായി നേരിട്ടുകണ്ട കാഴ്ചകൾ കത്തിലൂടെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്.
യഥാസമയം അറ്റകുറ്റപണി നടത്താതെ നവീകരണ പ്രവൃത്തികളെല്ലാം നശിച്ചതാണ് സംഘത്തെ വേദനിപ്പിച്ചത്. ടൂറിസത്തിന് വലിയ പ്രാധാന്യം നൽകുമെന്ന് സർക്കാർ പറയുമ്പോഴാണ് ഈ അനാസ്ഥ. പ്രവേശന ഫീസ് നൽകി ഡാം കാണാനെത്തുന്നവരെ അപമാനിക്കുന്ന സ്ഥിതിയാണ് എവിടെയും ദൃശ്യമാകുന്നത്. പ്രവേശന കവാടം മുതൽ ഇതു പ്രകടമാണ്. ഉദ്യാനത്തിലേക്കുള്ള വഴി ചെളിയും കുഴിയും നിറഞ്ഞ് യാത്ര ചെയ്യാനാകാത്ത സ്ഥിതി. ചുറ്റും പൊന്തക്കാടുകൾ. ടൈൽസ് പതിച്ച നടപ്പാതകളെല്ലാം തകർന്നു. കുടുംബസമേതം ഡാം കാണാനെത്തുന്നവർ കുറവ്. കുട്ടികളുടെ പാർക്കിലാണെങ്കിൽ ചപ്പുചവറുകളുടെ കൂമ്പാരം. പാമ്പുൾപ്പെടെ ക്ഷുദ്രജീവികൾ ഇവിടെ താവളമാക്കി. ഇരിപ്പിടങ്ങളെല്ലാം ഇളകി നശിച്ചു. ഇ-ടോയ്ലറ്റുകളിലേക്ക് എത്തിനോക്കാൻ പോലുമാവില്ല. കടുത്ത ദുർഗന്ധവും. പൈപ്പുകൾ പൊട്ടി ഉപയോഗശൂന്യമാണ്. കുടിവെള്ളം പോലും കിട്ടാൻ വഴിയില്ല. പ്രകൃതി മനോഹരിയാക്കിയ മംഗലം ഡാമിനെ ഇങ്ങനെ നശിപ്പിക്കല്ലേ എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |