കോഴിക്കോട്: ഇന്ത്യയിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദപരമാകണമെന്ന് ശശി തരൂർ എം.പി. പ്രൊവിഡൻസ് വുമൺസ് കോളേജിൽ സംഘടിപ്പിച്ച ബെെസെന്റിനറി സെലിബ്രേഷൻ ഒഫ് വെനറബിൾ മദർ വെറോണിക ഒഫ് ദി പാഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരവധി രാജ്യങ്ങളിലെ ജോലിസ്ഥലങ്ങൾ സ്ത്രീ സൗഹൃദ അന്തരീക്ഷത്തിലുള്ളവയാണ്. ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്ക് പെയ്ഡ് മെറ്റേണിറ്റി ലീവ് അടക്കം നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ സാഹചര്യം മറിച്ചാണ്. നിലവിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്നവർ പകുതിയിൽ വെച്ച് ജോലി രാജിവെച്ചിറങ്ങുകയാണ്. കൊവിഡിന് ശേഷം ഒരു പാട് സ്ത്രീകളാണ് ജോലിയിൽ നിന്ന് രാജിവെച്ചത്. പിന്നീട് അവർ ജോലിയിൽ തിരിച്ച് കയറിയിട്ടുമില്ല.രാജ്യസഭയിലും നിയമസഭയിലും സ്ത്രീ പ്രാധിനിധ്യം കുറഞ്ഞുവരികയാണ്.
സ്ത്രീസൗഹൃദപരമായ അന്തരീക്ഷം ജോലിസ്ഥലങ്ങളിൽ ഇല്ലാത്തതും വീട്ടുജോലി, കുടുംബം, കുട്ടികളെ നോക്കൽ തുടങ്ങിയ നിവധി കാരണങ്ങളുമാണ് സ്ത്രീകളെ ജോലിസ്ഥലങ്ങളിൽ നിന്നും അകറ്റി നിറുത്തുന്നത്. അതിനാൽ തൊഴിലിടങ്ങളിൽ സ്ത്രീ സൗഹൃദപരമാക്കുന്ന സാഹചര്യങ്ങൾ ഒരുക്കണമെന്നും ഗവൺമെന്റ്, കമ്പനികൾ തുടങ്ങിയ ഇടങ്ങൾ സ്ത്രീകളെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന കാമ്പസുകളിൽ പെൺകുട്ടികളുടെ എണ്ണം കുറവാണെങ്കിലും 90 ശതമാനം വിജയം കെെവരിക്കുന്നത് പെൺകുട്ടികളാണ്. ഓരോ വിഷയത്തെ ഗൗരവകരമായി കാണാനും ചിന്തിക്കാനും കഴിവുള്ളവരാണ് പെൺകുട്ടികളെന്നും അദ്ദേഹം പറഞ്ഞു. പ്രൊവിഡൻസ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ അഷ്മിത അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം.പി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ കെ.സി. ശോഭിത പ്രസംഗിച്ചു. ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി ബിന്ദു സ്വാഗതവും വിദ്യാർത്ഥി നേതാവ് മീനാക്ഷി നന്ദിയും പറഞ്ഞു.
@ വിദ്യാർത്ഥിനികളുമായി സംവദിച്ച് ശശി തരൂർ
വിദ്യാർത്ഥികളുമായുള്ള ശശി തരൂരിന്റെ മുഖാമുഖം പരിപാടി ശ്രദ്ധേയമായി. ഗൗരവകരവും ചിന്തിപ്പിക്കുന്നതുമായ ചോദ്യങ്ങളുമായാണ് വിദ്യാർത്ഥിനികളെത്തിയത്. മറ്റുള്ള രാജ്യങ്ങളുമായി ഇന്ത്യ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമായിരുന്നു. ഓരോ രാജ്യങ്ങളും വ്യത്യസ്തമാണെന്നും ഇന്ത്യയെ അതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് നമ്മുടെ സംസ്കാരവും ബന്ധങ്ങൾക്ക് കൽപ്പിക്കുന്ന മൂല്യങ്ങളുമാണ്. ഇത്തരത്തിലൊരു ഒത്തൊരുമ മറ്റ് രാജ്യങ്ങളിൽ കാണാൻ സാധിക്കില്ല. വിദേശ രാജ്യത്തുള്ളവർക്ക് പബ്ളിക് റസ്പോൺസിബിലിറ്റി കൂടുതലായതിനാൽ അവർ തങ്ങളുടെ പരിസരവും മറ്റും വൃത്തിയായി സംരക്ഷിക്കുന്നു. പക്ഷേ അത് ഇന്ത്യയിൽ കാണില്ല.
എന്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് യുവത്വം കൂടുതലായി ചേക്കേറുന്നു എന്ന ചോദ്യത്തിന് മറുപടിയായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, ജീവിതസാഹചര്യം എന്നിവ ഇന്ത്യയിലില്ലാത്തതാണ് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളർന്നുവരുന്ന തലമുറയുടെ കഴിവുകൾ ഇവിടെത്തന്നെ ഉപയോഗിക്കണമെന്നും യുവതലമുറ ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |