പാലക്കാട്: ബ്രാഞ്ച് കനാലുകൾ ഏഴുദിവസത്തിനകം നവീകരിച്ച് ജലവിതരണം ഉറപ്പാക്കാൻ എ.പ്രഭാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മലമ്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്തിൽ നിന്ന് ഒരുകോടി ഡെപ്പോസിറ്റായി നൽകുകയോ ഫണ്ട് നൽകാമെന്ന കത്തിന്റെ ഉറപ്പിന്റെയോ അടിസ്ഥാനത്തിൽ ജലസേചന വകുപ്പ് ബ്രാഞ്ച് കനാലുകൾ വൃത്തിയാക്കും. അധിക തുക സർക്കാരിൽ നിന്ന് ലഭ്യമാക്കും.
സബ് കനാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തി പഞ്ചായത്തുകൾ തനത് ഫണ്ടുപയോഗിച്ച് നേരിട്ട് കരാറുകാരെ ഏല്പിച്ച് പൂർത്തിയാക്കണം. കാഡാ കനാലുകൾ കർഷകസംഘങ്ങൾ ഏറ്റെടുത്ത് വൃത്തിയാക്കണം. കനാലുകൾ വൃത്തിയാവുന്നതോടെ നിലവിലുള്ളതിനേക്കാൾ സുഗമമായി ജലവിതരണം നടത്താനാവും.
ചിറ്റൂർ ഇറിഗേഷൻ ഡിവിഷന് കീഴിലെ വാളയാർ, ഗായത്രി, ചിറ്റൂർ പുഴ പദ്ധതിയിൽ ഉൾപ്പെട്ട കനാലുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും ആരംഭിച്ചു. ഒരാഴ്ചക്കകം പ്രവൃത്തി പൂർത്തിയാക്കി രണ്ടാംവിളയ്ക്ക് ആവശ്യമായ ജലവിതരണം ആരംഭിക്കും. ടെൻഡർ നടപടി പൂർത്തീകരിച്ച് വകുപ്പ് നേരിട്ടാണ് കനാലുകളിലെ വാർഷിക അറ്റകുറ്റപ്പണി ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |