കറുകച്ചാൽ . 1500ഓളം ആനകളെ കാണണോ കറുകച്ചാൽ ബംഗ്ലാംകുന്നിൽ അരവിന്ദിന്റെ വീട്ടിലെത്തിയാൽ മതി. മൊത്തം ഒരു ആനമയമാണ്. ആനകളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് നാല് വാല്യങ്ങളുള്ള ആൽബം നിർമ്മിച്ചിരിക്കുകയാണ് അരവിന്ദ്. കരിയഴകിന്റെ ചിത്രപകർപ്പുകൾ എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ആനകളാണ് ഉള്ളത്. 2004 മുതൽ അരവിന്ദ് കാമറയിൽ പകർത്തിയവയാണ് മിക്ക ചിത്രങ്ങളും. ബാക്കിയുള്ളവ സംഘടിപ്പിക്കാൻ സുഹൃത്തുക്കളും ആനക്കമ്പക്കാരും സഹായിച്ചു. മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന എല്ലാ ആനകളും ആൽബത്തിലുണ്ട്. കൊമ്പനാനയുടെയും പിടിയാനയുടെയും ആന ചികിത്സ രംഗത്തെ വിദഗ്ദ്ധരുടെയും ചിത്രങ്ങളും ലഭ്യമായ വിവരങ്ങളും ആൽബത്തെ മികവുറ്റതാക്കുന്നു. ഗൾഫിൽ ഓഫ്സെറ്റ് പ്രിന്റിംഗ് ജോലിയുള്ള അരവിന്ദ് കഴിഞ്ഞ വർഷം ആൽബം തയ്യാറാക്കി നാട്ടിലെത്തിക്കുകയായിരുന്നു.
അമ്പിളി ഒരുക്കും നെറ്റിപ്പട്ടങ്ങൾ
2014ൽ വിവാഹത്തിന് ശേഷം അരവിന്ദിൽ നിന്ന് ഭാര്യ അമ്പിളിക്കും പകർന്നു കിട്ടി ആനക്കമ്പം. വിവാഹത്തിന് ശേഷം അരവിന്ദ് അമ്പിളിയെ ആദ്യമായി കൊണ്ടുപോയത് ആനയെ കാണിക്കാനാണ്. അരവിന്ദിന്റെ നിർദ്ദേശപ്രകാരമാണ് അമ്പിളി നെറ്റിപ്പട്ടം ഉണ്ടാക്കാൻ പഠിച്ചത്. ഇന്നത് വരുമാനമാർഗം കൂടിയാണ്. രണ്ട് വർഷം കൊണ്ട് 50ലേറെ നെറ്റിപ്പട്ടങ്ങൾ ഉണ്ടാക്കി വിറ്റു. പഞ്ചാബിലേക്കും ചെന്നൈയിലേക്കും കയറ്റി അയച്ചിട്ടുണ്ട്. വലിയ നെറ്റിപ്പട്ടം നിർമ്മിക്കാൻ രണ്ടാഴ്ച സമയമെടുക്കും. വെൽവെറ്റ് തുണിയിൽ സ്വർണ നിറത്തിലുള്ള ഫൈബർ ഒട്ടിച്ചാണ് നിർമ്മാണം. ഒന്നരയടി മുതൽ 7 അടി വരെ നീളത്തിലുള്ളത് നിർമ്മിക്കും. 4,5 അടിയുള്ളവയ്ക്കാണ് ആവശ്യക്കാരേറെ. വീട് അലങ്കരിക്കാനും സമ്മാനം നൽകാനുമാണ് ആളുകൾ വാങ്ങുന്നത്. 5 അടി നീളമുള്ളതിന് 9000 രൂപ വില. ഇരുവരുടെയും മകൻ അഞ്ചു വയസുകാരൻ ആരവിനും ആനപ്രേമമാണ്. ആനകളുടെ പേര് ഓർത്തുപറയുന്നതിൽ മിടുക്കൻ. അരവിന്ദിന്റെ അമ്മ രാജമ്മയും കടുത്ത ആനപ്രേമിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |