തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ തകർക്കാനും ദുർബലമാക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംഘടന വലിയൊരു തകർച്ചയിൽ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ആ ഘട്ടത്തിൽ വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂരിന്റെ മലബാർ പര്യടനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലാണ് സതീശൻ മറുപടി പറഞ്ഞത്. മാദ്ധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ സൂചി വച്ചു കുത്തിയാൽ പൊട്ടിപ്പോവും. ഞങ്ങളൊന്നും പൊട്ടില്ല. കാരണം ഞങ്ങളൊന്നും മാദ്ധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളല്ല. ഏതു മാദ്ധ്യമങ്ങൾ എഴുതിയാലും വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ല. കെ.പി.സി.സി പ്രസിഡന്റ് വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും നേതൃത്വത്തിൽ വരുമ്പോൾ, ചില മാറ്റങ്ങളുണ്ടായപ്പോൾ ചെറിയ പ്രശ്നങ്ങളുണ്ടായി. ഞങ്ങൾ എല്ലാ നേതാക്കളെയും ഉൾപ്പെടുത്തി ഒരു ഗ്രൂപ്പായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കേരളത്തിൽ എല്ലാ കോൺഗ്രസ് നേതാക്കന്മാർക്കും ഇടമുണ്ട് . ഒരാളുടെയും ഇടം ഞങ്ങളാരും കവർന്നെടുക്കുന്നില്ല. ഇനിയൊരു സമാന്തര പ്രവർത്തനത്തിനോ വിഭാഗീയതയ്ക്കോയുള്ള ആരോഗ്യം കേരളത്തിലെ കോൺഗ്രസിനില്ല. രണ്ടാമത്തെ പരാജയത്തിൽ വീണുപോയ കോൺഗ്രസിനെയും യു.ഡി.എഫിനെയും കഠിനാദ്ധ്വാനം ചെയ്ത് കൈപിടിച്ചുയർത്തുകയാണ്. യു.ഡി.എഫിനും കോൺഗ്രസിനും തിരിച്ചുവരാൻ കഴിയുമെന്ന പ്രതീതിയുണ്ടാക്കി മുന്നോട്ടു പോവുകയാണ്. കേരളത്തിലെ കോൺഗ്രസിൽ വേറൊരു നേതൃത്വം വരുന്നുവെന്ന മട്ടിലാണ് മാദ്ധ്യമങ്ങളിലെ വാർത്തകൾ. കോൺഗ്രസിനെ തകർക്കാനുള്ള അജൻഡയാണത്. കോൺഗ്രസിലെ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടെങ്കിൽ ഗൗരവമായെടുക്കും. തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർക്ക് അതിൽ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും മുന്നോട്ടു പോയാൽ വച്ചുപൊറുപ്പിക്കില്ല. പാണക്കാട് തറവാട്ടിലെത്തുന്ന എല്ലാ കോൺഗ്രസ് നേതാക്കൾക്കും ഊഷ്മള സ്വീകരണമാണ് മുസ്ലിം ലീഗ് നേതൃത്വം നൽകുന്നത്. കോൺഗ്രസും ലീഗും തമ്മിലുള്ള ഹൃദയ ബന്ധമാണതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |