കൊച്ചി: കൊച്ചി നഗരത്തിന്റെ ഡ്രെയിനേജ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി 20 കോടി രൂപ അനുവദിച്ചു. ഡച്ച് എംബസിയുടെ ഇടപെടലാണ് നഗരത്തെ തുണച്ചത്. കാലാവസ്ഥാ വ്യതിയാനം, പ്രവചനാതീതമായ മഴ, വെളളക്കെട്ട് എന്നിങ്ങനെ നഗരം നേരിടുന്ന പ്രശ്നങ്ങൾ ശാസ്ത്രിയമായി പഠിക്കുന്നതിന് മേയർ എം. അനിൽകുമാർ ഡച്ച് എംബസിയുടെ സഹായം തേടിയിരുന്നു. തുടർന്ന് എംബസി ഇതിനായി നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥൻ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഇതോടൊപ്പം അടുത്ത 25 വർഷത്തിനുളളിൽ നഗരത്തിൽ സംഭവിക്കുവാനിടയുളള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഡച്ച് കമ്പനിയായ റോയൽ ഹസ്‌കോണിംഗ്‌നെ ചുമതലപ്പെടുത്തിയിരുന്നു.
റോയൽ ഹസ്‌കോണിംഗ് തയ്യാറാക്കിയ റിപ്പോർട്ട് ഡച്ച് പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ മേയറും കളക്ടറും ഉൾപ്പെടെയുളളവർ ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അന്തിമ പഠന റിപ്പോർട്ട് ഇന്നലെ നടന്ന ഉന്നതതലയോഗത്തിൽ റോയൽ ഹസ്‌കോണിംഗ് ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ചു. ഇതേ തുടർന്നാണ് 20 കോടി രൂപ അനുവദിച്ച് പ്രഖ്യാപനമുണ്ടായത്.
റിപ്പോർട്ട് ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിക്കുമെന്ന് മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |