തിരുവനന്തപുരം: ഫയലുകൾ നൽകാതെയും നിർദ്ദേശങ്ങൾ അവഗണിച്ചും വൈസ്ചാൻസലറുടെ ചുമതലയുള്ള പ്രൊഫ. സിസാ തോമസിനെ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും ബഹിഷ്കരിച്ചതോടെ സാങ്കേതിക സർവകലാശാലയിൽ ഭരണസ്തംഭനം. സർക്കാർ നിർദ്ദേശപ്രകാരമാണ് ബഹിഷ്കരണം എന്നാണ് സൂചന.
സിസാതോമസിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സർക്കാർ റിട്ട് ഹർജി നൽകിയിട്ടുണ്ടെന്നാണ് ന്യായം പറയുന്നത് . ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സിസാ തോമസിന് അനുകൂലമായി ഗവർണർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട സിസാതോമസ്, ബിരുദ സർട്ടിഫിക്കറ്റുകളിലടക്കം ഒപ്പിടാൻ അനുവദിക്കുന്നില്ലെന്നും ഫയലുകൾ കൈമാറുന്നില്ലെന്നും അറിയിച്ചു. വൈസ്ചാൻസലർക്ക് പൂർണസംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളുണ്ടാവുമെന്ന് ഗവർണർ ഉറപ്പുനൽകി.
എൻജിനിയറിംഗ് കോഴ്സ് വിജയിച്ചവരുടെയും കാമ്പസ് പ്ലേസ് മെന്റ് ലഭിച്ച് വിദേശത്തും മറ്റും ജോലി നേടിയവരുടെയുമടക്കം 700 ബിരുദ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്.
സുപ്രീംകോടതി പുറത്താക്കിയ എം.എസ്.രാജശ്രീ ഒപ്പുവച്ച 500 ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്ന കാരണം പറഞ്ഞാണ് പുതിയ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽ ഉപരി പഠനത്തിനും ജോലിക്കുമടക്കം തുല്യതാ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകളിലും നടപടിയില്ല. മൂവായിരം രൂപ നൽകി ഫാസ്റ്റ്ട്രാക്കായി ബിരുദ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള സൗകര്യവും റദ്ദാക്കിയിരിക്കുകയാണ്. സപ്ലിമെന്ററി അടക്കം നിരവധി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാനുണ്ട്. കോളേജുകളിൽ ഫലം തയ്യാറാണെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണം പ്രസിദ്ധീകരിക്കാനാവുന്നില്ല.
ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി, ടെക്നോളജി സർവകലാശാലാ വൈസ് ചാൻസലർ സജി ഗോപിനാഥ് എന്നിവരിലൊരാൾക്ക് വി.സിയുടെ ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ . ഗവർണർ ഇത് നിരസിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ സിസാ തോമസിന് ചുമതല നൽകിയതാണ് സർക്കാരിനെ ചൊടിപ്പിച്ചത്.
സിസാ തോമസ് ചുമതലയേറ്റതു മുതൽ ഒരു വിഭാഗം ജീവനക്കാരും വിദ്യാർത്ഥികളും വി.സിയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |