തിരുവനന്തപുരം:ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അരങ്ങുണർന്നു. കൊവിഡിനെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്ക്‌ശേഷം നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവമാണിത്.നാലു സ്കൂളുകളിൽ 12 വേദികളിലായി 26 വരെയാണ് കലാമേള. 12 ഉപജില്ലകളിലായി 7,000 വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. പ്രധാന വേദിയായ കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ മേള മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വിളനിലങ്ങളാണ് കലോത്സവ വേദികളെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ രാഖി രവികുമാർ, ഡി.ഡി.ഇ കൃഷ്ണകുമാർ സി.സി., കോട്ടൺഹിൽ ഗവ. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഗ്രീഷ്മ വി., സ്കൂൾ എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, സ്വീകരണ കമ്മിറ്റി കൺവീനർ ഡോ. കെ.പി. വിനു തുടങ്ങിയവർ പങ്കെടുത്തു. ഗവ.എൽ.പി.എസ് കോട്ടൺഹിൽ, ഗവ.പി.പി.ടി.ടി.ഐ കോട്ടൺഹിൽ, വഴുതക്കാട് എസ്.എസ്.ഡി ശിശുവിഹാർ യു.പി.എസ്, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ.
ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന കലാപ്രകടനങ്ങളിൽ ജഗതി ഗവ. വി.എച്ച്.എസ്.എസ് ഫോർ ഡെഫിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ ഏറെ ശ്രദ്ധനേടി. ശ്രവണ സഹായി കളഞ്ഞുപോയതിനെ തുടർന്ന് നഗരസഭാ മേയർ ഇടപെട്ട് പുതിയ ശ്രവണ സഹായി നൽകിയ രാജാജി നഗറിലെ റോഷനായിരുന്നു മൈമിന്റെ ലീഡർ. ലഹരി ഉപയോഗം കൊണ്ടുള്ള ഭവിഷ്യത്താണ് റോഷന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം അവതരിപ്പിച്ച മൈമിന്റെ പ്രമേയം. കാർമൽ ഗേൾസ് എച്ച്.എസ്.എസിലെയും പി.പി.ടി.ടി.ഐ കോട്ടൺഹില്ലിലെയും പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിലെയും കുരുന്നുകൾ നടത്തിയ കലാപ്രകടനങ്ങൾ കാണികളുടെ കൈയടി നേടി. ഇവർക്ക് മന്ത്രിമാരായ ആന്റണി രാജുവും ജി.ആർ അനിലും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.ആദ്യ ദിനത്തിൽ രചനാ മത്സരങ്ങൾക്കൊപ്പം തിരുവാതിര, വഞ്ചിപ്പാട്ട്, ചെണ്ടമേളം, പഞ്ചവാദ്യം, പ്രസംഗം, പദ്യം ചൊല്ലൽ, കൂടിയാട്ടം, കഥകളി, അക്ഷരശ്ളോകം, കാവ്യകേളി, കഥപറയൽ, ചാക്യാർകൂത്ത് തുടങ്ങിയവയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |