കാസർകോട് : അര നൂറ്റാണ്ടായി ചെരിപ്പിടാതെ നാടെങ്ങും നടന്ന് കുരുന്നുകൾക്ക് അക്ഷര പുണ്യം പകരുന്ന നാരായണി ടീച്ചർക്ക് വാടകവീടും ജീവിതച്ചെലവിനുള്ള പണവും നൽകി പ്രവാസി മലയാളി. മസ്‌കറ്റിലെ ടവൽ എൻജിനീയറിംഗ് ഗ്രൂപ്പിന്റെ സ്ഥാപക സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ബാലാജി ശ്രീനിവാസനാണ് സഹായവുമായി മുന്നോട്ടുവന്നത്.
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം കുടുസ് മുറിയിൽ താമസിച്ച് കുട്ടികളെ തേടിച്ചെന്ന് വിദ്യ പകരുന്ന നാരായണി ടീച്ചറെ കുറിച്ച് ജൂൺ 24 ന് 'കേരളകൗമുദി' നൽകിയ വാർത്തയും വീഡിയോയുമാണ് ബാലാജി ശ്രീനിവാസനെ ഇതിനു പ്രേരിപ്പിച്ചത്. ഒറ്റപ്പാലത്തെ രാജേഷ് മുഖേന ചെറുവത്തൂർ കാനറാ ബാങ്കിൽ ടീച്ചറുടെ പേരിൽ അക്കൗണ്ട് തുടങ്ങാൻ നിർദ്ദേശിച്ച ഇദ്ദേഹം ജീവിതച്ചെലവിന് പണവും വീട്ടുവാടകയും അയച്ചു കൊടുത്തു. ചീമേനി റോഡിൽ കൊടക്കാട് സർവീസ് സഹകരണ ബാങ്കിന് സമീപം കണ്ണാടിപാറയിൽ നല്ലൊരു വീടും കണ്ടെത്തി നൽകി. വീടിന്റെ പാലുകാച്ചും നടത്തി . ടീച്ചറും രോഗിയായ ഭർത്താവ് ദാമോദരനുമാണ് ഈ വീട്ടിൽ താമസം. ഇനിയങ്ങോട്ട് അലച്ചിലില്ലാതെ ജീവിക്കാനുള്ള പണം മാസംതോറും നൽകുമെന്ന് ശ്രീനിവാസൻ അറിയിച്ചിട്ടുണ്ട്.
നിരവധി പേർക്ക് ജോലി നൽകുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ബാലാജി ശ്രീനിവാസൻ മൈസൂരിൽ മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാൻ സ്‌കൂളും സ്ഥാപിച്ചിട്ടുണ്ട്. ഒറ്റപ്പാലത്ത് വേരുകളുള്ള ശ്രീനിവാസന്റെ ബന്ധുക്കളെല്ലാം മൈസൂരിലാണ്.
കാവ്യാമാധവനും ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെ നിരവധി ശിഷ്യരുള്ള നാരായണി 50 വർഷത്തിലേറെയായി വീടുകളിൽ ചെന്ന് കുട്ടികൾക്ക് ട്യൂഷൻ നൽകിവരികയാണ്. മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ ലളിതമായി പഠിപ്പിക്കും. രക്ഷിതാക്കൾ നൽകുന്ന തുച്ഛമായ വേതനമാണ് വരുമാനം.
`എന്റെ കഥ പുറംലോകത്ത് എത്തിച്ച 'കേരളകൗമുദിക്കും വീടും പണവും നൽകി സഹായിച്ച മസ്‌ക്കറ്റിലെ ബാലാജി സാറിനും നന്ദി ' .
- നാരായണി ടീച്ചർ
` പഴനി ആണ്ടവന്റെ ഭക്തയായ ടീച്ചറെ സഹായിച്ചതും അനുഗ്രഹിച്ചതും ആ ഭഗവാനാണ്. ഞാൻ നിമിത്തം മാത്രം.'
- ബാലാജി ശ്രീനിവാസൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |