കോഴിക്കോട്: ചൂടുപിടിച്ച രാഷ്ട്രീയചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയ യാത്രകൾക്കിടെ കുട്ടികളുമായി സംവദിക്കാൻ സമയം കണ്ടെത്തി ശശി തരൂർ. തരൂരിന്റെ പാണക്കാട്ടെ സന്ദർശനവും തുടർന്നുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം കോഴിക്കോട്ടെത്തിയ അദ്ദേഹം നേരെപോയത് പ്രോവിഡൻസ് വിമൻസ് കോളജിൽ. ഒരു മണിക്കൂറോളം പിന്നെ കുട്ടികൾക്കൊപ്പം അവരെ കേട്ടും മറുപടി പറഞ്ഞും തിരുത്തിയും ഒരദ്ധ്യാപകനും കൂട്ടുകാരിലൊരാളായും തരൂർ നിറഞ്ഞുനിന്നു. തരൂരിന്റെ എഴുത്ത്, പുസ്തകങ്ങൾ, വായന, നാളെയുടെ ഇന്ത്യ ഒക്കെയായി കുട്ടികളുടെ നിരവധി ചോദ്യങ്ങൾക്ക് മുമ്പിൽ വാചാലനും സഹൃദയനും ഒരുവേള അദ്ധ്യാപകനുമൊക്കെയായി മാറി തരൂർ.
പ്രൊവിഡൻസ് വുമൺസ് കോളേജിൽ സംഘടിപ്പിച്ച ബെെസെന്റിനറി സെലിബ്രേഷൻ ഒഫ് വെനറബിൾ മദർ വെറോണിക ഒഫ് ദി പാഷൻ പരിപാടിയോടനുബന്ധിച്ച് നടത്തിയ മുഖാമുഖം പരിപാടിയിലാണ് രാഷ്ട്രീയ വിവാദങ്ങളോട് ബെെ പറഞ്ഞ് സാമൂഹ്യവിഷയങ്ങളിൽ തരൂർ മുഴുകിയത്. രണ്ട് മണിയ്ക്ക് നിശ്ചയിച്ച പരിപാടിയിലേക്ക് അൽപ്പം വെെകിയാണ് എത്തിയതെങ്കിലും ഗൗരവകരവും ചിന്തിപ്പിക്കുന്നതുമായ വിദ്യാർത്ഥിനികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ചടുലമായ മറുപടി നൽകി. മറ്റുള്ള രാജ്യങ്ങളുമായി ഇന്ത്യ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന വിദ്യാർത്ഥിനിയുടെ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമായിരുന്നു. ഓരോ രാജ്യങ്ങളും വ്യത്യസ്തമാണെന്നും ഇന്ത്യയെ അതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് നമ്മുടെ സംസ്കാരവും ബന്ധങ്ങൾക്ക് കൽപ്പിക്കുന്ന മൂല്യങ്ങളുമാണ്. ഇത്തരത്തിലൊരു ഒത്തൊരുമ മറ്റ് രാജ്യങ്ങളിൽ കാണാൻ സാധിക്കില്ല. വിദേശ രാജ്യത്തുള്ളവർക്ക് സാമൂഹിക പ്രതിബദ്ധത കൂടുതലായതിനാൽ അവർ തങ്ങളുടെ പരിസരവും മറ്റും വൃത്തിയായി സംരക്ഷിക്കുന്നു. പക്ഷേ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് യുവത്വം കൂടുതലായി ചേക്കേറുന്നു എന്ന ചോദ്യത്തിന് മറുപടിയായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, ജീവിതസാഹചര്യം എന്നിവ ഇന്ത്യയിലില്ലാത്തതാണ് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളർന്നുവരുന്ന തലമുറയുടെ കഴിവുകൾ ഇവിടെത്തന്നെ ഉപയോഗിക്കണമെന്നും യുവതലമുറ ശബ്ദമുയർത്തണമെന്നും ശശി തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |