ന്യൂഡൽഹി: വനത്തിൽ നിന്നുള്ള മരം കടത്തലിനിടെ അസാം - മേഘാലയ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെട്ടു. മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞപ്പോഴുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മേഘാലയക്കാരായ അഞ്ച് പേരും, ജനക്കൂട്ടാക്രമണത്തിൽ അസാം വനം വകുപ്പിലെ ഹോംഗാർഡായ ബിദ്യാ സിംഗ് ലഖ്തയുമാണ് കൊല്ലപ്പെട്ടത്. മേഘാലയിലെ വെസ്റ്റ് ജയന്തി ഹിൽസിലുള്ള ഖാസി സമുദായത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മേഘാലയ സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മരങ്ങളുമായെത്തിയ ട്രക്ക് കസ്റ്റഡിയിലുണ്ടെന്ന് അസാം വനം വകുപ്പ് അറിയിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഘർഷമുണ്ടായത്. മരവുമായെത്തിയ ട്രക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും നിറുത്താതെ പോയി. തുടർന്ന് ട്രക്കിന്റെ ടയറിന് വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു. ഡ്രൈവറടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ട്രക്കിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.
കസ്റ്റഡിയിലുള്ളവരെ വിടണമെന്നാവശ്യപ്പെട്ട് പുലർച്ചെ അഞ്ചോടെ ജയന്തി ഹിൽസിൽ നിന്നുള്ള വൻജനക്കൂട്ടം ആയുധങ്ങളുമായി സംഭവ സ്ഥലത്തെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഘരാവോ ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ബിദ്യാസിംഗ് ലഖ്ത കൊല്ലപ്പെട്ടത്. പിന്നീടുണ്ടായ വെടിവയ്പിലാണ് അഞ്ചു പേർ കൊല്ലപ്പെട്ടതെന്ന് അസാം പൊലീസ് അധികൃതർ പറഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാഗ്മ അറിയിച്ചു.
ജനരോഷം, ഇന്റർനെറ്റ് വിച്ഛേദിച്ചു
മേഘാലയിലെ ഏഴ് ജില്ലയിലെ മൊബൈൽ ഇന്റർനെറ്റ് സേവനം 48 മണിക്കൂറത്തേക്ക് മേഘാലയ സർക്കാർ റദ്ദാക്കി. സമാധാനം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വെസ്റ്റ് ജയന്തി ഹിൽസ്, ഈസ്റ്റ് ജയന്തി ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി-ബോയ്, ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നിവിടങ്ങളിലാണ് നിരോധനമുള്ളത്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് എന്നീ സോഷ്യൽ മീഡിയകൾക്കും നിരോധനമുണ്ട്.
അതിർത്തി തർക്കം പരിഹരിച്ചത് മേയിൽ
1972 ൽ അസാമിൽ നിന്ന് മേഘാലയ വിഭജിക്കപ്പെട്ടത് മുതൽ ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടായിരുന്ന തർക്കം കഴിഞ്ഞ മേയിലാണ് പരിഹരിച്ചത്. തർക്കം പരിഹരിച്ച നടപടിയെ കേന്ദ്രമന്ത്രി അമിത് ഷാ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. തർക്കത്തിലുള്ള 36 വില്ലേജുകൾ സംബന്ധിച്ച് ആദ്യഘട്ടത്തിൽ ഒത്തുതീർപ്പിലെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |