ബീജിംഗ്: ചൈനയിലെ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ 38 പേർ കൊല്ലപ്പെട്ടു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹെനാൻ പ്രവിശ്യയിലെ അന്യാഗ് സിറ്റിയിലുള്ള കൈക്സിൻഡ ട്രേഡിംഗ് കമ്പനി ലിമിറ്റഡിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്ന് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. അനധികൃതമായ വെൽഡിംഗാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക റിപ്പോർട്ട്. അപകട അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന്, മുനിസിപ്പൽ ഫയർ റെസ്‌ക്യൂ ഡിറ്റാച്ച്‌മെന്റ് ഉടൻ തന്നെ സേനയെ സംഭവസ്ഥലത്തേക്ക് അയക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
വിവിധ സേനകളും മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, പവർ സപ്ലൈ യൂണിറ്റുകളും അടിയന്തര കാര്യങ്ങൾ നടത്താനും രക്ഷാപ്രവർത്തനത്തിനുമായി സംഭവസ്ഥലത്തെത്തുകയും പ്രാദേശിക സമയം രാത്രി 11 മണിയോടെ തീ അണച്ചതായുമാണ് റിപ്പോർട്ട്.
അപകടവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഫാക്ടറികളിലെയും മറ്റും ദുർബലമായ സുരക്ഷാ മാനദണ്ഡങ്ങളും അവ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ അഴിമതിയും കാരണം ചൈനയിൽ വ്യാവസായിക അപകടങ്ങൾ സാധാരണമാണ്.
ജൂണിൽ ഷാങ്ഹായിലെ കെമിക്കൽ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജിൻഷാൻ ജില്ലയിലെ സിനോപെക് ഷാങ്ഹായ് പെട്രോകെമിക്കൽ കമ്പനി പ്ലാന്റിലെ തീപിടിത്തത്തിലൂടെ ആ മേഖലയിൽ കനത്ത പുകയാണ് ഉണ്ടായത്. വ്യത്യസ്ത സ്ഥലങ്ങളിൽ തീ ആളിപ്പടരുകയും ആകാശം കറുത്തതായി മാറുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം, മദ്ധ്യ നഗരമായ ഷിയാനിൽ ഉണ്ടായ വാതക സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു.
2019 മാർച്ചിൽ, ഷാങ്ഹായിൽ നിന്ന് 260 കിലോമീറ്റർ അകലെയുള്ള യാഞ്ചെങ്ങിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 78 പേരാണ് കൊല്ലപ്പെട്ടത്. കിലോമീറ്ററുകളോളമുള്ള നിരവധി വീടുകൾ നശിച്ചു.
സമാന രീതിയിൽ നാല് വർഷം മുമ്പ്, വടക്കൻ ടിയാൻജിനിൽ കെമിക്കൽ വെയർഹൗസിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിൽ 165 പേർ കൊല്ലപ്പെട്ടു. ഇത് ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക അപകടങ്ങളിലൊന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |