തൃശൂർ: റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കുതിപ്പ് തുടർന്ന് തൃശൂർ ഈസ്റ്റ് ഉപജില്ല. തിങ്കളാഴ്ച രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചാലക്കുടിയെും മാളയെയും പിന്തള്ളി വലപ്പാടിന്റെ മുന്നേറ്റം. 19 സ്വർണവും പത്ത് വെള്ളിയും ആറ് വെങ്കലവും അടക്കം 143 പോയന്റുകൾ നേടിയാണ് ഈസ്റ്റ് ഉപജില്ല മേധാവിത്വം തുടരുന്നത്.
അതേസമയം രണ്ടാം ദിനത്തിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന വലപ്പാട് 11 സ്വർണവും 11 വെള്ളിയും മൂന്നു വെങ്കലവുമായി 102 പോയന്റ് നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഒമ്പത് സ്വർണവും 12 വെള്ളിയും പത്ത് വെങ്കലുമായി 93 പോയന്റ് നേടി ചാലക്കുടിയാണ് മൂന്നാം സ്ഥാനത്ത്.
69 പോയന്റോടെ മാള അഞ്ചാം സ്ഥാനത്തും 56 പോയന്റോടെ കുന്നംകുളം ആറാം സ്ഥാനത്തുമാണ്. കായിക മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. മാള ആറ് സ്വർണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവും നേടി. കുന്നംകുളം ഒമ്പത് സ്വർണവും രണ്ട് വെള്ളിയും നാലു വെങ്കലവും കരസ്ഥമാക്കി.
കാൽഡിയനെ മറികടന്ന് നാട്ടിക ഫീഷറീസിന്റെ മുന്നേറ്റം
തൃശൂർ: സ്കൂൾ വിഭാഗത്തിൽ നാട്ടിക ഫിഷറീസിന്റെ കുതിപ്പ്. ഇന്നലെ കാൽഡിയൻ സിറിയൻ സ്കൂളിനെ മറികടന്നാണ് സ്കൂൾ വിഭാഗത്തിൽ മുന്നിലെത്തിയത്. 58 പോയന്റുകളാണ് ഇതുവരെ ഫീഷറീസ് നേടിയത്. 53 പോയന്റുമായി കാൽഡിയൻ സ്കൂൾ തൊട്ടുപിന്നിലുണ്ട്.
ഒമ്പത് സ്വർണം, നാലു വെള്ളി, ഒരു വെങ്കലം എന്നിവ ഫീഷറീസ് നേടിയപ്പോൾ പത്ത് സ്വർണവും ഒരു വെള്ളിയും കാൽഡിയൻ സ്കൂൾ നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള പന്നിത്തടം കോൺകോഡ് സ്കൂളിന് 44 പോയന്റുണ്ട്. എട്ട് സ്വർണം, ഒരു വെള്ളി,ഒരു വെങ്കലം എന്നിവയാണ് കോൺകോഡിന്റെ സമ്പാദ്യം.
26 പോയന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ നാലാം സ്ഥാനത്തും 20 പോയിന്റോടെ കോട്ടപ്പുറം സെന്റ് ആൻസ് എച്ച്.എസ് അഞ്ചാം സ്ഥാനത്തുമാണ്.
ദുരിതങ്ങളെ മറികടന്ന് റോസ്മോൾ നേടിയത് രണ്ട് സ്വർണവും ഒരു വെള്ളിയും
തൃശൂർ: ദുരിതങ്ങൾ മറികടന്ന് റവന്യൂ സ്കൂൾ കായിക മേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി മികച്ച നേട്ടം കൈവരിച്ച് കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ടി.ബി. റോസ്മോൾ. ജൂനിയർ വിഭാഗം 400 മീറ്റർ ഹർഡിൽസ്, 400 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിൽ മത്സരിച്ചാണ് സ്വർണമെഡൽ നേട്ടം കൈവരിച്ചത്.
100 മീറ്റർ ഹർഡിൽസിൽ സ്റ്റാർട്ടിംഗിലെ ചുവടുപിഴവുമൂലം, ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങുകയായിരുന്നു. വെള്ളി മെഡലും ലഭിച്ചു. 4 - 400 മീറ്റർ റിലേയിലും ഈ കൊച്ചുമിടുക്കി ഇറങ്ങാനിരിക്കയാണ്. തൊഴിലാളിയായ ടി.പി. ബിജോയുടെയും കുടുംബശ്രീ ഹോട്ടൽ ജീവനക്കാരിയായ ദിവ്യയുടെയും മകളായ റോസ്മോൾ ദുരിതങ്ങൾ ചാടിക്കടന്നാണ് മെഡലുകൾ വാരിക്കൂട്ടുന്നത്.
കോച്ച് പി.വി ആന്റോ പ്രത്യേകം താത്പര്യമെടുത്ത് സൗജന്യമായി നൽകുന്ന ചിട്ടയോടെയുള്ള പരിശീലനമാണ് ഈ മിടുക്കിയെ കയികമേഖലയിലെ ഉയർച്ചയിലേക്ക് നയിക്കുന്നത്. നേരത്തേ ജില്ലാ അമച്വർ മീറ്റിൽ പങ്കെടുത്ത് 300 മീറ്റർ ഓട്ടത്തിലും 80 മീറ്റർ ഹർഡിൽസിലും സ്വർണം നേടിയിരുന്നു. സംസ്ഥാന മീറ്റിൽ 4 - 400 റിലേയിലും മെഡൽനേട്ടം കൈവരിച്ചിരുന്നു.
യൂട്യുബ് നോക്കി പരിശീലിച്ച ആദിത്യന് ജാവലിൻ സ്വർണം
തൃശൂർ: പലരും മൊബൈലിന് അടിമപ്പെടുമ്പോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥി ആദിത്യൻ യു ട്യുബ് നോക്കി പഠിച്ച് സ്വർണമെഡൽ നേട്ടം. ജാവലിൻ ത്രോയിലെ സ്വർണമെഡലാണ് യൂട്യൂബ് പഠനത്തിലൂടെ ആദിത്യൻ എറിഞ്ഞിട്ടത്. റവന്യൂ സ്കൂൾ ജില്ലാ കായികമേളയിൽ 37.50 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് ഒന്നാം സ്ഥാനം നേടിയത്.
കോച്ചോ മറ്റു സഹായമോ ഇല്ലാതെയാണ് ജാവലിൻ പായിക്കാൻ ആദിത്യൻ പരിശീലിച്ചത്. നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ഇന്ത്യക്കായി ഒളിമ്പിക്സിലും ലോകമത്സരങ്ങളിലും സ്വർണമെഡലുകൾ വാരിക്കുട്ടുന്നത് കണ്ടാണ് ആദിത്യനും ജാവലിനിലേക്ക് തിരിഞ്ഞത്. സ്കൂളിലും ഉപജില്ലയിലും ഒന്നാം സ്ഥാനം നേടിയാണ് ജില്ലാതലത്തിൽ എത്തിയത്.
ആദിത്യന്റെ നേട്ടം കാണാൻ അമ്മ രജനിയും ഉണ്ടായിരുന്നു. നേരത്തേ സ്കൂളിൽ സ്വന്തമായി പരിശീലിക്കുന്നതിനിടെ 44 മീറ്റർ ദൂരം വരെ ജാവലിൻ പായിച്ചിരുന്നു. മികച്ച ക്രിക്കറ്റ് താരമായ ആദിത്യൻ തൃശൂർ ലൂങ്സ് അക്കാഡമിയിൽ ചേർന്നാണ് കളിയുടെ ബാലപാഠം പഠിച്ചത്.
അതിവേഗത്തിൽ എതിരാളികളുടെ വിക്കറ്റിനുനേരെ പന്ത് സ്വിങ് ചെയ്യിക്കാനുള്ള മിടുക്കിൽ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ വന്നതോടെ ജില്ലാ ടീമിൽ കളിക്കാൻ ഇറങ്ങിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |