ഫുട്ബാൾ ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, യൂറോപ്യൻ വമ്പൻമാരായ സ്‌പെയിൻ, ജർമനി,ബൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിൽ.
കൈവിട്ട കപ്പ് തേടി ക്രൊയേഷ്യ,
മലർത്തിയടിക്കാൻ മൊറോക്കോ
ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ മൊറോക്കോ പോരാട്ടം വൈകിട്ട് 3.30 മുതൽ
അൽ ഖോർ: കഴിഞ്ഞ ലോകകപ്പിൽ കൈയകലെ കൈവിട്ട കിരീടം വീണ്ടെടുക്കാൻ ഇതിഹാസ താരം ലൂക്ക മൊഡ്രിച്ചിന്റെ നേതൃത്വത്തിൽ ക്രൊയേഷ്യയുടെ ഖത്തർ ലോകകപ്പിലെ യാത്ര ഇന്ന് തുടങ്ങുന്നു. ഗ്രൂപ്പ് എഫിൽ ഇന്ന് വൈകിട്ട് 3.30ന് തുടങ്ങുന്ന മത്സരത്തിൽ ക്രൊയേഷ്യ ആഫ്രിക്കൻ വമ്പൻമാരായ ഹക്കിൻ സിയേക്കിന്റെ മൊറോക്കോയെ നേരിടും.
മികച്ച ഫോമിൽ
ഇരുടീമും മികച്ച നിലവിൽ മികച്ച ഫോമിലാണ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഇരുടീമും തോൽവി അറിഞ്ഞിട്ടില്ല. ക്രൊയേഷ്യ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചപ്പോൾ മൊറോക്ക നാല് ജയവും ഒരു സമനിലയും നേടി.
മുഖാമുഖം
ലോകകപ്പിൽ ഇരുടീമും മുഖാമുഖം വരുന്നത് ആദ്യമായാണ്. ഇതുവരെ ഒരേഒരു തവണയേ ഇരുടീമും നേർക്കുനേർവന്നിട്ടുള്ളൂ. 1996ൽ ഒരു സൗഹൃദടൂർണമെന്റിലായിരുന്നു അത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ജയിച്ചു.
ഫിഫറാങ്ക്
ക്രൊയേഷ്യ -12
മൊറോക്കോ -22
6- ഇരുടീമിന്റേയും ആറാം ലോകകപ്പ്
ജർമ്മനിയും ജപ്പാനും തമ്മിൽ
ഗ്രൂപ്പ് ഇയിലെ ആദ്യ പോരാട്ടത്തിൽ മുൻചാമ്പ്യൻമാരായ ജർമനി ഏഷ്യൻ വമ്പൻമാരായ ജപ്പാനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. കഴിഞ്ഞ റഷ്യൻ ലോകകപ്പിലെ സങ്കടങ്ങൾ ഖത്തറിൽ സന്തോഷമാക്കി മാറ്റാനാണ് മുള്ളറും സനെയും ന്യൂയിറുമുൾപ്പെടെയുള്ള ലോകോത്തര താരങ്ങളുടെ കൂടാരമായ ജർമനി പടയ്ക്കിറങ്ങുന്നത്. ഇത്തവണ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നാണ് ജർമനി. മറുവശത്ത് കഴിഞ്ഞ ലോകകപ്പിൽ രണ്ടാം റൗണ്ടിൽ ബൽജിയത്തിനെതിരെ ലീഡ്നേടിയ ശേഷം കളിയും മത്സരവും കൈവിട്ട ജപ്പാനും വലിയ പ്രതീക്ഷയിലാണ് സ്വന്തം ഭൂഖണ്ഡം വേദിയാകുന്ന ലോകകപ്പിന് ബൂട്ടുകെട്ടുന്നത്. മൊണോക്കോ താരം തകുമി മിനാമിനോ, ആഴ്സനൽ താരം തകേഹിറൊ തൊമിയാസു എന്നിവരുൾപ്പെടെയുള്ള പ്രതിഭാധനരുടെ സംഘമായ ജപ്പാൻ അദ്ഭുതങ്ങൾ കാഴ്ചവയ്ക്കുമെന്നാണ ആരാധകരുടെ പ്രതീക്ഷ.
മുൻതൂക്കം ജർമനിക്ക്
ഇതുവരെ ഇരുടീമും മുഖാമുഖം വന്ന മത്സരങ്ങളിൽ ജർമനി ഒരുമത്സരത്തിൽ പോലും തോറ്റിട്ടില്ല.
ഫിഫ റാങ്ക്
ജർമനി - 11
ജപ്പാൻ-24
20 - ജർമ്മനിയുടെ ഇരുപതാം ലോകകപ്പാണ്. മൂന്ന് തവണ ചാമ്പ്യൻമാരായിട്ടുണ്ട്.
7- ജപ്പാന്റെ ഏഴാം ലോകകപ്പ്
സ്പെയിൻ എതിരാളി കോസ്റ്റ റിക്ക
ഗ്രൂപ്പ് ഇയിലെ മറ്റൊരു പോരട്ടത്തിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ കോസ്റ്റ റിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ് മത്സരം. അൻസു ഫാറ്റി, ഗാവി തുടങ്ങിയ യുവരക്തങ്ങളും മൊറാട്ടായെപ്പോലുള്ള യുവതാരങ്ങളും അടങ്ങുന്ന സ്പെയിൻ ലൂയിസ് എൻറിക്ക എന്ന പരിശീലകന് കീഴിൽ അദ്ഭുതങ്ങൾ കാട്ടുമെന്നാണ് പ്രതീക്ഷ. കെയ്ലർ നവാസെന്ന സൂപ്പർ ഗോൾ കീപ്പറാണ് കോസ്റ്റാ റിക്കയുടെ മുഖമുദ്ര. സണ്ടർലാൻഡ് യുവതാരം താരം ജെവിസൺ ബെന്നെറ്റേയെപ്പോലുള്ള അപകടകാരികളും അവരുടെ മുതൽക്കൂട്ടാണ്.
മുൻതൂക്കം സ്പെയിന്
ഇതുവരെ മുഖാമുഖം വന്ന മൂന്ന് മത്സരങ്ങളിൽ രണ്ടിലും സ്പെയിൻ ജയിച്ചു. ഒരെണ്ണം സമനിലയായി.
റാങ്ക്
സ്പെയിൻ -7
കോസ്റ്ററിക്ക - 31
16- സ്പെയിനിന്റെ 16-ാം ലോകകപ്പ്. കോസ്റ്റാറിക്കയുട ആറാമതും.
ജയിച്ച് തുടങ്ങാൻ ബൽജിയം
ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ കെവിൻ ഡി ബ്രുയിനെ, തിബോ കോട്ട്വ, എഡൻ ഹസാർഡ് തുടങ്ങിയ സൂപ്പർ താരനിരയുമായി ലോകകപ്പ് ലക്ഷ്യമിട്ടെത്തിയ കരുത്തരായ ബൽജിയം 36 വർഷത്തിന് ശേഷം ലോകകപ്പിനെത്തുന്ന കാനഡയുമായി ഏറ്റുമുട്ടും. രാത്രി 12.30 മുതലാണ് മത്സരം.
മുൻതൂക്കം ബൽജിയത്തിന്
മുൻതൂക്കം ബൽജിയത്തിന് തന്നെയാണ്. ഇതുവരെ ഏറ്റുമുട്ടിയ ഏക മത്സരത്തിലും ബൽജിയമായിരുന്നു ജയിച്ചത്.
ഫിഫ റാങ്ക്
ബൽജിയം- 2
കാനഡ -41
14- ബൽജിയത്തിന്റെ പതിന്നാലാം ലോകകപ്പ്, കാനഡയുടെ രണ്ടാമത്തേയും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |