തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിച്ചേ പറ്റൂവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വ്യക്തമാക്കി. പാൽവില വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ കർഷകർക്ക് മുന്നോട്ടുപോകാൻ കഴിയൂവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അഞ്ച് രൂപയിൽ താഴെയുള്ള വർദ്ധനവ് ഉണ്ടാകില്ലെന്നും, സർക്കാരിന് കർഷകരെയും പൊതുജനങ്ങളെയും ഒരുപോലെ കരുതേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എത്ര രൂപയാണ് വർദ്ധിപ്പിക്കുന്നതെന്നതിന്റെ കൃത്യമായ പ്രഖ്യാപനം ഈ മാസമുണ്ടാകും. മിൽമയാണ് വിലപ്രഖ്യാപനം നടത്തുകയെന്നും ചിഞ്ചുറാണി വ്യക്തമാക്കി.
സംസ്ഥാനത്ത് പാൽവില ലിറ്ററിന് എട്ട് രൂപയോളം വർദ്ധിപ്പിക്കാൻ ശുപാർശ. മിൽമ നിയോഗിച്ച സമിതിയാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്. ലിറ്ററിന് ഏഴുമുതൽ എട്ടുവരെ കൂട്ടണമെന്ന ശുപാർശയടങ്ങിയ ഇടക്കാല റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. വില വർദ്ധനവ് ചർച്ച ചെയ്യാൻ മൂന്ന് യൂണിയനുകളിലേയും പ്രതിനിധികൾ അടിയന്തരയോഗം ചേർന്നിരുന്നു.
ലിറ്ററിന് ഏഴുമുതൽ എട്ടുരൂപവരെ വർദ്ധിപ്പിച്ചാൽ മാത്രമേ കമ്മിഷനും മറ്റുംകഴിഞ്ഞ് ആറുരൂപയെങ്കിലും കർഷകന് ലഭിക്കൂ എന്നാണ് സമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞതവണ പാൽവില കൂട്ടിയെങ്കിലും കമ്മിഷൻ കഴിഞ്ഞ് മൂന്നുരൂപ 66 പൈസ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് കർഷകർ പരാതിപ്പെട്ടിരുന്നു. നാലുരൂപയാണ് ഏറ്റവും ഒടുവിലായി മിൽമ ലിറ്ററിന് വില കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |