കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡി. സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാമിന് നിയമനം കൊടുത്തെങ്കിലും മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു. പിന്നാലെയാണ് ഈ നടപടി.
രേഖകൾ പരിഗണിക്കാതെ കോടതി നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒഴിവാക്കിയെന്ന് അപ്പീലിൽ പറയുന്നു.ശ്രീറാം രക്തപരിശോധനയ്ക്ക് തയ്യാറായില്ലെന്നും ഇതു സംബന്ധിച്ച തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുക്കാതെയാണ് കോടതി കുറ്റങ്ങൾ ഒഴിവാക്കിയതെന്നും അപ്പീലിൽ വാദിക്കുന്നു.
രക്തപരിശോധനയിൽ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മദ്യപിച്ചു വാഹനമോടിക്കൽ, നരഹത്യ കുറ്റങ്ങൾ ഇതിനാൽ നിലനിൽക്കില്ലെന്ന ശ്രീറാമിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി വിധി.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്ത് മ്യൂസിയം - വെള്ളയമ്പലം റോഡിലായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |