തൃശൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ ഇത്തവണ വിഭവസമൃദ്ധമായ സദ്യയൊരുക്കേണ്ടത് പ്രതീക്ഷിച്ചതിലും അധികം പേർക്ക്. ഇന്നലെ നാലായിരത്തോളം പേർക്ക് സദ്യ നൽകി. ഇതേ രീതിയിലാണെങ്കിൽ 16,000 പേർക്ക് സദ്യയൊരുക്കണം. പ്രതീക്ഷിച്ചത് 12,000 ആണ്. പരാതികളില്ലാത്ത ഭക്ഷണ വിതരണത്തിനുള്ള കഠിനപ്രയത്‌നത്തിലാണ് ഭക്ഷണക്കമ്മിറ്റി. ഒരുക്കങ്ങൾ ഒരാഴ്ച മുമ്പേ തുടങ്ങിയിരുന്നു.
ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ അഞ്ചിടങ്ങളിലായി സദ്യ വിളമ്പും. വിധികർത്താക്കൾ ഉൾപ്പെടെ പ്രധാന ഉദ്യോഗസ്ഥർക്കും തിരക്ക് കൂടുമ്പോൾ നൽകാനും പ്രത്യേക സൗകര്യമുണ്ട്. വർഷങ്ങളായി യുവജനോത്സവങ്ങൾക്ക് സദ്യയൊരുക്കുന്ന കൊടകര അയ്യപ്പദാസിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ദേഹണ്ഡപ്പുരയിൽ.
ഓരോ ദിവസത്തെയും ഭക്ഷണക്കൂപ്പൺ അന്നന്നാൾ രാവിലെ വിതരണം ചെയ്യും. ഭക്ഷണ വിതരണത്തിന് സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും രാത്രി വൈകിയും കൗണ്ടർ തുറന്നിരിക്കും. സമയത്തെത്താൻ കഴിയാത്ത കുട്ടികളെ കരുതിയാണിത്. ഉച്ചയ്ക്ക് ശേഷം ചായയും കടിയുമുണ്ടാകും. പ്രഭാതഭക്ഷണം ദൂരസ്ഥലങ്ങളിൽ നിന്നു വരുന്നവർക്കും സംഘാടനവുമായി ബന്ധപ്പെട്ട കുറച്ചു പേർക്കും മാത്രം. സദ്യവട്ടത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് ഓരോ ദിവസത്തേയും സാഹചര്യങ്ങൾക്കും ആളുകളുടെ എണ്ണത്തിനും അനുസരിച്ചാണ്. ഇരിങ്ങാലക്കുട നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്‌സൺ പാറക്കാട്ടിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
വിഭവങ്ങൾ
ചോറ്, സാമ്പാർ, മോര്, രസം, അച്ചാർ, പപ്പടം എല്ലാ ദിവസവും.
അവിയൽ, കൂട്ടുകറി തുടങ്ങിയ കറികൾ ഓരോ ദിവസവും മാറിമാറി.
പായസം 4 തരം. ഓരോ ദിവസം ഓരോന്ന്.
സദ്യ രാവിലെ 11 - 3.30
ചായ 3.30 - 4.30
ആദ്യമായാണ് യുവജനോത്സവം ഭക്ഷണക്കമ്മിറ്റിയുടെ ചുമതല ലഭിച്ചത്. പരാതികളില്ലാതെ എല്ലാവർക്കും നല്ല ഭക്ഷണം നൽകാനാണ് ശ്രമം.
- ആന്റോ പി. തട്ടിൽ, അദ്ധ്യാപകൻ, സെന്റ് ജോർജ് ഹൈസ്‌കൂൾ, പരിയാരം, കൺവീനർ, ഭക്ഷണക്കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |