തിരുവനന്തപുരം: പ്രളയകാലത്ത് നൽകിയ അരിയുടെ പണം തിരികെ നൽകണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനയ്ക്ക് കേരളം വഴങ്ങി. പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസന നൽകിയതോടെ പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആകെ 205.81 കോടിരൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്രം നിലപാടിൽ ഉറച്ചുനിന്നു. ഇതോടെയാണ് പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടത്.
2019 ആഗസ്റ്റിലെ പ്രളയത്തെത്തുടർന്നാണ് 89540 മെട്രിക് ടൺ അരി അനുവദിച്ചത്. അരിയുടെ തുക നൽകണമെന്ന് അപ്പോൾ തന്നെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രളയകാലത്തെ സഹായമായി അരിവിതരണത്തെ കാണണമെന്ന് സംസ്ഥാനം പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ഒടുവിലാണ് പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് പിടിക്കുമെന്ന അന്ത്യശാസന നൽകിയത്. തുടർന്നും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാനം ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |