തിരുവനന്തപുരം: ഗവർണർക്കെതിരെ എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതിന് സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാൻ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം.
ഈ ഉദ്യോഗസ്ഥരുടെ ചിത്രവും ഗവർണർക്കെതിരെ ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കിയതിന്റെ വീഡിയോയും സഹിതം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് നൽകിയ പരാതി നടപടിക്കായി രാജ്ഭവൻ സർക്കാരിലേക്ക് അയച്ചിരുന്നു.
പൊതുഭരണവകുപ്പിലെ അഡി. സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോ. പ്രസിഡന്റുമായ പി. ഹണി, അഡി.സെക്രട്ടറി ഷൈനി, സെക്‌ഷൻ ഓഫീസർമാരും അസോ. എക്സിക്യുട്ടീവ് അംഗങ്ങളുമായ ജി. ശിവകുമാർ, കവിത, ഓഫീസ് അറ്റൻഡന്റും അസോ. ട്രഷററുമായ കല്ലുവിള അജിത്, ധനവകുപ്പിലെ സെക്‌ഷൻ ഓഫീസറും അസോ. വൈസ് പ്രസിഡന്റുമായ ഇ. നാസർ, അസി.സെക്ഷൻ ഓഫീസറും അസോ. ജനറൽ സെക്രട്ടറിയുമായ കെ.എൻ. അശോക് കുമാർ എന്നിവർക്കാണ് നോട്ടീസ്. ഇവരടക്കം നൂറോളം സെക്രട്ടേറിയറ്റ് ജീവനക്കാർ സമരത്തിൽ പങ്കെടുത്തെന്ന് പരാതിയിലുണ്ട്. പഞ്ചിംഗ് നടത്തി ഹാജർ ഉറപ്പിച്ചാണ് സമരത്തിന് പോയത്. ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ മാർച്ചിൽ പങ്കെടുത്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. ജീവനക്കാരുടെ സംഘടനകൾക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധം പാടില്ലെന്നും അവരുടെ പരിപാടികളിൽ പങ്കെടുക്കരുതെന്നും പെരുമാറ്റച്ചട്ടത്തിലുണ്ടെന്നും നടപടിവേണമെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കിയതോടെ കടുത്ത നടപടികളുണ്ടാവില്ലെന്ന് ഉറപ്പായി. താക്കീത് നൽകി പ്രശ്നം തീർക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |