SignIn
Kerala Kaumudi Online
Friday, 26 April 2024 10.57 AM IST

എലിയെ കണ്ടാൽ തട്ടിക്കളയും !

rat

വെല്ലിംഗ്ടൺ : കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻമാരാണെങ്കിലും എലികളെ പലർക്കും ഭയമാണ്. എലികളെ പേടിയോടെ കാണുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു വാർത്തയാണ് ന്യൂസി‌ലൻഡിൽ നിന്ന് വരുന്നത്. നാൽപ്പതോളം സ്കൂൾ കുട്ടികൾ ചേർന്ന് 100 ദിവസത്തിനിടെ പിടികൂടി വകവരുത്തിയത് 600 ലേറെ എലികളെയാണ്.! ന്യൂസിലൻഡിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപായ സ്റ്റുവാർട്ട് ഐലൻഡിലാണ് രസകരമായ സംഭവം. ദ്വീപിലെ പക്ഷികളുടെ സംരക്ഷണത്തിനായാണ് ശല്യക്കാരായ എലികളെ തുരത്താൻ കൊച്ചുകുട്ടികൾ രംഗത്തിറങ്ങിയത്. അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടികളും സംഘത്തിലുണ്ട്. മൂന്ന് മാസത്തിനിടെ അഞ്ച് വയസുകാരനായ ഒരു മിടുക്കൻ 60 എലികളെയാണ് വകവരുത്തിയത്. ശരിക്കും ഇതൊരു മത്സരമായിരുന്നു. ദ്വീപിലെ ഹാഫ്‌മൂൺ ബേയിലെ ഒരു സ്കൂൾ തന്നെയാണ് മത്സരം സംഘടിപ്പിച്ചത്. കൊന്ന എലികളെ കുട്ടികൾ സ്കൂളിലെത്തിച്ച് അവയെ വലിപ്പമനുസരിച്ച് തരംതിരിക്കുകയും ചിലതിനെ വാലിൽ തൂക്കിയിട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. കിവികൾ ഉൾപ്പെടെ പ്രദേശത്ത് സ്വാഭാവികമായി കണ്ടുവന്ന പക്ഷികളെ വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു മത്സരം. പഴയ രാഷ്ട്രീയ പരസ്യ ബോഡുകൾ കൊണ്ടുള്ള കെണികളാണ് കുട്ടികൾക്ക് നൽകിയത്. ഏറ്റവും കൂടുതൽ എലികളെ പിടിച്ച കുട്ടികൾക്ക് സമ്മാനവുമുണ്ടായിരുന്നു. 64 എലികളെ പിടിച്ച 11കാരിയായ ബെല്ലയ്ക്കാണ് ഇതിൽ ഒന്നാം സ്ഥാനം. കുട്ടികൾ പിടികൂടിയതിൽ ഏറ്റവും വലിയ എലിക്ക് 45 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ന്യൂസിലൻഡിൽ ജൈവവൈവിദ്ധ്യത്തിന് കാര്യമായ ഭീഷണി സൃഷ്ടിക്കുന്നവയാണ് എലികൾ. നടക്കാൻ ഇറങ്ങിയാൽ പക്ഷികളെക്കാളേറെ എലികളെ കാണുന്ന സ്ഥിതിയാണ് നാട്ടിലെന്ന് കുട്ടികൾ പറയുന്നു. മരങ്ങൾ തോറും ഓടിനടക്കുന്ന ഇവ പക്ഷികളുടെ കൂടുകളിൽ കയറുകയും മുട്ടയും ഭക്ഷണവും മറ്റും ആഹാരമാക്കുകയും ചെയ്യുന്നു. ഒട്ടനവധി അപൂർവയിനം പക്ഷികളുടെ നിലനിൽപിന് ഇത് ഭീഷണിയാണ്. മണ്ണിൽ മുട്ടയിടുന്ന പക്ഷികളെയും ഇത് ബാധിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.