കോഴിക്കോട്: ശശി തരൂരിന്റെ മലബാർ പര്യടനത്തെ ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ തുടരുന്നതിനിടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോഴിക്കോട് എത്തി. രാവിലെ എട്ടരയ്ക്ക് കോഴിക്കോട് നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തരൂർ വിഷയത്തിൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എം കെ രാഘവനുമായി താരിഖ് അൻവർ ചർച്ച നടത്തിയേക്കും. ഉച്ചയ്ക്കുശേഷം വയനാട്ടിൽ നടക്കുന്ന യു ഡി എഫ് യോഗത്തിലും താരിഖ് അൻവർ പങ്കെടുക്കും.
ശശി തരൂരിന് ഏതു പരിപാടിയിലും പങ്കെടുക്കാമെന്നും എന്നാൽ ഡി.സി.സിയുടെ അനുമതി വേണമെന്നും മലബാർ പര്യടനത്തെ ചൊല്ലിയുള്ള വിവാദത്തിൽ താരിഖ് അൻവർ നേരത്തേ പ്രതികരിച്ചിരുന്നു. അതത് പാർട്ടി ഘടകങ്ങളെ അറിയിക്കണമെന്നും താരിഖ് അൻവർ വ്യക്തമാക്കി. ശശി തരൂർ എം.പിയെ വിലക്കിയ സംഭവത്തിൽ എം.കെ. രാഘവൻ എം.പിയുടെ പരാതി കിട്ടിയിട്ടില്ലെന്നും എ.ഐ.സി.സിയിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.
അതിനിടെ കെ.പി.സി.സി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് ഇന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. തരൂർ പ്രശ്നം സമവായത്തിലൂടെ തീർക്കാനാണ് ഇപ്പോൾ നേതൃത്വം ശ്രമിക്കുന്നത്,. അതേസമയം വി.ഡി. സതീശനെതിരെ പരസ്യ നിലപാടെടുത്ത എൻ.എസ്.എസ് ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ തരൂരിനെ മുഖ്യാതിഥിയാക്കിയതും വൻചർച്ചയ്ക്ക് വഴിതെളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |