കോഴിക്കോട്: നെഞ്ചോട് ചേർത്തുപോകേണ്ട സാധാരക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് ഇന്ന് കോൺഗ്രസിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് നേതാക്കളുടെ ചിന്തകൾ മാറണം. പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോഴിക്കോട് ഡി സി സി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യയ ശാസ്‌ത്രം പഠിച്ചിട്ടല്ല ഇപ്പോൾ എല്ലാവരും രാഷ്ട്രീയം സ്വീകരിക്കുന്നത്. സഹായിക്കുന്നവർക്കൊപ്പം ജനങ്ങൾ നിൽക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാൽ തന്നെ നേതാക്കൾ സാധാരണക്കാരോടൊപ്പം ഒട്ടിനിൽക്കണം. അല്ലാത്തവരെ ഇപ്പോൾ ആർക്കും വേണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എം പിമാരായ എം കെ രാഘവൻ, കെ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ശശി തരൂരിന്റെ നീക്കങ്ങൾ കോൺഗ്രസിൽ പ്രകമ്പനം സൃഷ്ടിക്കുന്നതിനിടെ, അദ്ദേഹം പങ്കെടുക്കുന്ന എറണാകുളത്തെ ആദ്യ സമ്മേളനം നാളെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോടൊപ്പമാണ്. തരൂർ ദേശീയ പ്രസിഡന്റായ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സുധാകരൻ എത്തുന്നത്. പ്രസിഡൻസി ഹോട്ടലിൽ രാവിലെ 10നാണ് ചടങ്ങ്. മുഖ്യ പ്രഭാഷകൻ തരൂരാണ്. മലബാറിൽ തരൂർ നടത്തിയ പര്യടനം കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിച്ചതിനു ശേഷം, ആദ്യമായാണ് ഇരുവരും ഒരു വേദിയിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |