ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായി ഏറ്റവും ഊഷ്‌മളമായ ബന്ധം ആഗ്രഹിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരമേറ്റ 2014 മുതൽ നിരവധി വിദേശ യാത്രകൾ നടത്തുകയും നയതന്ത്ര തലത്തിൽ ഇന്ത്യയ‌്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നതിനും മോദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വസ്‌തുതയാണ്. വിദേശയാത്രകളുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയനായ പ്രധാനമന്ത്രിയും മോദിയാണ്.
ഇപ്പോഴിതാ, വിദേശയാത്രയിൽ എന്നല്ല യാത്രവേളയിൽ പോലും പ്രധാനമന്ത്രി എന്താണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തുകയാണ് വിദേശകാര്യമന്ത്രിയും നയതന്ത്ര വിദഗ്‌ദ്ധനുമായ എസ്. ജയ്‌ശങ്കർ. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തിൽ പോലും ജോലി ചെയ്യുകയാണ് പതിവെന്നും ജയ്ശങ്കർ പറഞ്ഞു. ടൈംസ് നൗ സംഘടിപ്പിച്ച വേദിയിലാണ് ജയ്‌ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തമായ കാഴ്‌ചപ്പാടുള്ള വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിവിശേഷമാണ്. വിദേശ യാത്രയ്‌ക്കിടെ പോലും അദ്ദേഹം ധാരാളം ചർച്ചകളും അവലോകനങ്ങളും നടത്താറുണ്ട്. ദീർഘമായ വിമാനയാത്രയിൽ സുദീർഘങ്ങളായ ചർച്ചകൾ ഞങ്ങൾ നടത്താറുണ്ട്. ചോദ്യങ്ങൾ ഉന്നയിക്കുന്നതും അദ്ദേഹത്തിന് ഇഷ്‌ടമാണ്.
താൻ ഉറങ്ങാൻ ഇഷ്ടപ്പെടുന്നയാളാണ്. എന്നാൽ പ്രധാനമന്ത്രിയോടൊപ്പം വിമാനത്തിൽ യാത്ര ചെയ്താൽ തനിക്ക് ഒരിക്കലും ഉറങ്ങാൻ സാധിക്കാറില്ല. എല്ലാ സമയവും അദ്ദേഹവുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കും. വിമാനമിറങ്ങുമ്പോൾ എന്താണ് ക്ഷീണിച്ചിരിക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ടെന്നും അതിന് കാരണം ഇതാണെന്നും എസ് ജയ്ശങ്കർ പറഞ്ഞു. മോദിയോടൊപ്പം പ്രവർത്തിക്കുമ്പോൾ കാര്യങ്ങൾക്കെല്ലാം പിന്തുണ ലഭിക്കുന്നുണ്ടെന്നും ജയ്ശങ്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |