ഓക്‌ലൻഡ്: ന്യൂസിലാൻറിനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രേയസ് അയ്യറും സഞ്ജു സാംസണും അടക്കമുള്ള യുവ താരങ്ങളുടെ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സാബാ കരീം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം മുൻ നിര ബാറ്റ്സ്മാൻമാരുടെ പ്രകടനത്തിൽ 300 കടന്നെങ്കിലും സ്കോർ അനായാസം ന്യൂസിലാന്റ് പിന്തുടർന്നതോടെ പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ ആദ്യ വിക്കറ്റുകളിൽ കാഴ്തവെച്ച ബാറ്റിംഗ് പ്രകടനം പിന്നാലെയെത്തിയവർക്ക് തുടരാനാകാത്തതാണ് തോൽവിയ്ക്ക് കാരണം എന്ന വിമർശനം ഉയരവേയാണ് സഞ്ജു അടക്കമുള്ള താരങ്ങൾ സമ്മർദ്ദത്തിന് അടിപ്പെട്ട് കളി മറന്നാതായുള്ള പരാമർശം സാബാ കരീം നടത്തിയത്.
ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള അധിക സമ്മർദ്ദം സഞ്ജുവിനും ശ്രേയസ് അയ്യർക്കും ഉണ്ടായിരുന്നതായാണ് സാബാ കരീമിന്റെ അഭിപ്രായം. കൂടാതെ ഈ സമീപനം തുടരുകയാണെങ്കിൽ വിജയം അപ്രാപ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭയവും സമ്മർദ്ദവുമില്ലാതെ ആക്രമണോത്സുകതയോടെ കളിച്ചിരുന്നെങ്കിൽ അത് കളിയിൽ പ്രതിഫലിക്കുമായിരുന്നെന്നും അങ്ങനെയെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നെന്നും സാബാ കരീം പറഞ്ഞു. ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയാണ് താരങ്ങളുടെ ബാറ്റിംഗ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതെന്നും ഇങ്ങനെ കളിക്കുകയാണെങ്കിൽ അത് സെൽഫിഷ് ക്രിക്കറ്റ് ആണെന്നും ടെലിവിഷൻ ചർച്ചയ്ക്കിടയിൽ മുൻ സെലക്ടർ കൂടിയായിരുന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസിലാന്റിനെതിരായ ആദ്യ മത്സരത്തിൽ ശിഖാർ ധവാന്റെയും ശുഭ്മാൻ ഗില്ലിന്റയുെ അർധ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 306 റൺസ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് വിക്കറ്റ് കീപ്പർ ലതാമിന്റയും നായകൻ കെയിൻ വില്യംസണിന്റയും മികച്ച ബാറ്റിംഗ് പ്രകടനം വഴി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം പിന്തുടർന്ന് നേടുകയായിരുന്നു. മത്സരത്തിൽ സഞ്ജു 36 റൺസ് നേടിയിരുന്നു. പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |