കട്ടപ്പന: വീട്ടമ്മയെ തലയ്ക്കടിച്ചും അരിവാളിന് വെട്ടിയും ബോധംകെടുത്തി സ്വർണാഭാരണങ്ങൾ കവർന്ന ശേഷം പാചകവാതക സിലിണ്ടർ തുറന്നു വിട്ട് തീകൊളുത്തി കൊന്ന അയൽവാസി അറസ്റ്റിലായി. ഇടുക്കി നാരകക്കാനം കുമ്പിടിയാങ്കൽ ചിന്നമ്മ (67) കൊല്ലപ്പെട്ട കേസിൽ വെട്ടിയാങ്കൽ തോമസ് വർഗീസാണ് (54) പിടിയിലായത്.
ഈ മാസം 23നാണ് ചിന്നമ്മയുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദേഹത്തുണ്ടായിരുന്ന മാലയും വളയുമടക്കം നാല് പവൻ നഷ്ടമായിരുന്നു. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി നിഷാദ്മോന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ കമ്പത്തു നിന്ന് തോമസിനെ പിടികൂടിയത്.
ചിന്നമ്മയുടെ വീടിന് 500 മീറ്റർ മാത്രം അകലെയാണ് വെട്ടിയാങ്കൽ സജി എന്നറിയപ്പെടുന്ന തോമസ് വർഗീസിന്റെ താമസം. പൊതുപ്രവർത്തകനായി നടന്ന ഇയാൾ കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്.
സംഭവദിവസം ഉച്ചയ്ക്ക് 12.30ന് ചിന്നമ്മയുടെ വീട്ടിലെത്തിയ പ്രതി കുടിക്കാൻ വെള്ളം ചോദിച്ചു. തുണി അലക്കുകയായിരുന്ന ചിന്നമ്മ കയറിയിരിക്കാൻ പറഞ്ഞ ശേഷം വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയി. ഈ സമയം പിന്നിലൂടെയെത്തി പലകയെടുത്ത് ചിന്നമ്മയുടെ തലയ്ക്കടിച്ചു. മേശപ്പുറത്തിരുന്ന കറിക്കത്തി കൊണ്ട് ചിന്നമ്മ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിലത്തുകിടന്ന അരിവാളെടുത്ത് തോമസ് തലങ്ങും വിലങ്ങും വെട്ടി. ബോധരഹിതയായി വീണ ചിന്നമ്മയുടെ ആഭരണങ്ങൾ ഊരിയെടുത്തു. തുടർന്ന് അടുത്ത മുറിയിൽ നിന്ന് പുതപ്പും തുണികളും ബുക്കുകളുമെടുത്ത് ചിന്നമ്മയുടെ ദേഹത്തിട്ട ശേഷം പാചകവാതക സിലിണ്ടറിന്റെ ഹോസ് മുറിച്ച് തീകൊളുത്തുകയായിരുന്നു. ഗ്യാസ് സ്റ്റൗ മെക്കാനിസം അറിയാവുന്ന ഇയാൾ തനിക്ക് പൊള്ളലേൽക്കാതിരിക്കാൻ സിലിണ്ടർ റഗുലേറ്റർ സിം മോഡിൽ പാതി മാത്രമാണ് തുറന്നു വിട്ടത്.
തുമ്പുണ്ടാക്കിയത്
പൊലീസ് നായ സ്റ്റെഫി
സംഭവ ദിവസം പൊലീസ് അന്വേഷണത്തെ സഹായിക്കാനെന്നോണം പ്രതിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ, പൊലീസ് നായ സ്റ്റെഫി മണം പിടിച്ച് തോമസിന്റെ വീടിന്റെ മുന്നിലെത്തിയതോടെ പൊലീസിന് സംശയമായി. ഇതോടെ സ്വർണം പണയം വച്ചുകിട്ടിയ 1,25,000 രൂപയുമായി ഇയാൾ നാടുവിട്ടു. തുടർന്ന് നെടുങ്കണ്ടം, കട്ടപ്പന, വണ്ടന്മേട് സി.ഐമാരുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ കമ്പം ബസ് സ്റ്റാൻഡിൽ നിന്ന് പിടിയിലുമായി.
പീഡനശ്രമവും അന്വേഷിക്കും
ചിന്നമ്മയെ കൊലപ്പെടുത്തിയത് പീഡനശ്രമത്തിനിടെയാണോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു. ഭാര്യയും മക്കളും ഉപേക്ഷിച്ച പ്രതി സ്ത്രീകൾക്ക് സ്ഥിരം ശല്യക്കാരനായിരുന്നു. ഇയാൾ ശല്യം ചെയ്തിരുന്നതായി ചിന്നമ്മ അയൽവാസികളോട് പറഞ്ഞിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിക്കവാറും മദ്യലഹരിയിലായിരുന്ന ഇയാൾ ചെറിയ മോഷണങ്ങളും നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഹോം നഴ്‌സായി ജോലി നോക്കിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |