തൊടുപുഴ: ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പെരുവന്താനം, കൊന്നത്തടി, വണ്ടന്മേട്, വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകളിലെ മുന്നൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഫാമുകളിലായി നൂറോളം പന്നികൾ ചത്തതോടെയാണ് സാമ്പിളുകൾ ശേഖരിച്ച് ബംഗ്ളുരുവിലെ ലാബിലേക്ക് പരിശോധയ്ക്കയച്ചത്. ഇതിന്റെ ഫലമാണ് വെള്ളിയാഴ്ച രാത്രിയോടെയെത്തിയത്. പെരുവന്താനം പഞ്ചായത്തിൽ നൂറോളം പന്നികളുള്ള ഫാമിലെ ഇരുപതെണ്ണമാണ് ആദ്യഘട്ടത്തിൽ ചത്തത്. വണ്ടന്മേട് പഞ്ചായത്തിൽ ഇരുന്നൂറിനടുത്ത് പന്നികളുള്ള ഫാമിലെ അമ്പതോളം എണ്ണവും ചത്തു. കൊന്നത്തടി പഞ്ചായത്തിൽ എഴ് പന്നികളുള്ള ഫാമിലെ ഏഴെണ്ണവും ചത്തു. കഞ്ഞിക്കുഴി പഞ്ചായത്തിൽ രണ്ട് ഫാമുകളിലായി രണ്ട് വീതം നാല് പന്നികളാണ് ചത്തത്. പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോ മീറ്റർ ചുറ്റളവിലെ പന്നികളെയാണ് കൂട്ടത്തോടെ ദയാവധത്തിന് വിധേയമാക്കുന്നത്. അഞ്ചു പഞ്ചായത്തുകളിലെ ആറിടങ്ങളാണ് പ്രഭവ കേന്ദ്രങ്ങളായി കണ്ടെത്തിയത്. വണ്ടൻമേട് പഞ്ചായത്തിലെ മേപ്പാറ, പെരവന്താനം പഞ്ചായത്തിലെ മതമ്പ, കഞ്ഞിക്കുഴി പഞ്ചായത്തിലെ മങ്കുവ, വാഴത്തോപ്പ് പഞ്ചായത്തിലെ പാൽക്കുളംമേട്, മുളക് വള്ളി എന്നീ സ്ഥലങ്ങളിൽ രോഗം ബാധിച്ചിട്ടുള്ള പന്നിഫാമുകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവ് രോഗ ബാധിത പ്രദേശമായും പത്ത് കിലോ മീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം തന്നെ രണ്ട് തവണയായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച അഞ്ച് പഞ്ചായത്തുകളിലെ 350 ഓളം പന്നികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു. നിലവിലുള്ള അഞ്ചു പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മൃഗ സംരക്ഷണ വകുപ്പധികൃതർ പറഞ്ഞു. പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലെ രോഗം കണ്ടെത്തിയ പന്നികളെ ദയാവധത്തിന് വിധേയമാക്കി. ഞായറാഴ്ചയോടെ ലിസ്റ്റിലുള്ള മറ്റ് പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും.
കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു
വാത്തിക്കുടി, ഉപ്പുതറ പഞ്ചായത്തുകളിലും പന്നികൾ ചാവുന്നുണ്ട്. ഇവിടെ ചത്ത പന്നികളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിൽ പന്നിപ്പനി പടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |