കൊച്ചി: തന്റെ ഭാഗത്തുനിന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ലെന്നും തനിക്കാരോടും മിണ്ടാൻ ബുദ്ധിമുട്ടോ അമർഷമോ ഒന്നുമില്ലെന്നും ശശി തരൂർ എം പി. തമ്മിൽ സംസാരിക്കാതിരിക്കാൻ കിന്റർഗാർട്ടൻ കുട്ടികളാണോയെന്നും തരൂർ ചോദിച്ചു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിൽ കണ്ടിട്ടും സംസാരിക്കാത്തതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഡി സി സികളെ അറിയിക്കാതെ പരിപാടികളിൽ പങ്കെടുക്കുന്നുവെന്ന ആരോപണത്തിനും ശശി തരൂർ മറുപടി നൽകി. പാർട്ടി പരിപാടികളിലും പൊതുപരിപാടികളിലും ഡി സി സിയെ അറിയിച്ചിട്ടേ പങ്കെടുക്കാറുള്ളുവെന്ന് തരൂർ വ്യക്തമാക്കി. ഇത് പതിനാല് വർഷമായി പിന്തുടരുന്ന രീതിയാണ്. എന്നാൽ സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഡി സി സികളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ എന്തെങ്കിലും തെറ്റിദ്ധാരണയുള്ളതായി താരീഖ് അൻവർ ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ നോട്ടീസ് കിട്ടുമായിരുന്നല്ലോയെന്നും തരൂർ ചോദിച്ചു. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കാത്തത് ആരോഗ്യകാരണങ്ങളാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂരിന്റെ മലബാർ പര്യടനം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെ വി ഡി സതീശനടക്കമുള്ള നേതാക്കൾ തരൂരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. അതേസമയം, ശശി തരൂർ, വി ഡി സതീശൻ എന്നിവർ മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇന്ന് കൊച്ചിയിൽ വേദി പങ്കിടുന്നുണ്ട്. ശശി തരൂർ ദേശീയ ചെയർമാനായ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന കോൺക്ളേവിലാണ് ഇരുവരും പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |