തിരുവനന്തപുരം: കിളികൊല്ലൂർ കസ്റ്റഡി മർദ്ദനത്തിൽ വ്യക്തമായ തെളിവില്ലെന്ന സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പരാമർശിക്കാതെ പൊലീസിനെ സംരക്ഷിച്ച് കൊണ്ടുള്ള റിപ്പോർട്ടാണ് പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് മനുഷ്യാവകാശ കമ്മീഷന് കൈമാറിയത് എന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
സൈനികന് മർദ്ദനമേറ്റത് പൊലീസ് സ്റ്റേഷനിൽ വെച്ചാണെന്നും എന്നാൽ മർദ്ദനത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും പൊലീസ് കമ്മീഷണർ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ പൊലീസിന് എന്തുമാകാമെന്ന ധിക്കാരമാണ് റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. സൈനികനെ പൊലീസുകാർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം ലോകത്തെല്ലാവരും കണ്ടതാണ്. നിനക്ക് വെടിവെയ്ക്കാൻ വിരൽ ഉണ്ടാകില്ല എന്ന് പറഞ്ഞാണ് വിഷ്ണുവിനെ പൊലീസുകാർ മർദ്ദിച്ചത്. കുറ്റക്കാരെ സംരക്ഷിക്കുന്ന റിപ്പോർട്ടിന് പിന്നിൽ സംസ്ഥാന സർക്കാർ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
കിളികൊല്ലൂർ കസ്റ്റഡി മർദ്ദനം ജുഡീഷ്യൽ അന്വേഷണത്തിന് വിടണമെന്നും പിണറായി വിജയൻ ഭരണത്തിൽ പൊലീസ് രാജാണ് നടക്കുന്നതെന്നും അദ്ദേഹം തുടർന്നു. സിപിഎം ഗുണ്ടകളും പൊലീസ് സഖാക്കളും അഴിഞ്ഞാടുകയാണ്. പൊലീസ് ജനങ്ങളുടെ മേൽ കുതിര കയറുന്നത് പതിവായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |