ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നേതൃസ്ഥാനം ഉറപ്പിച്ച് പിടി ഉഷ. അസോസിയേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നാമനിർദേശം സമർപ്പിക്കാനുള്ള സമയപരിധി ഇന്നത്തോടെ അവസാനിച്ചിരുന്നു. മറ്റു നോമിനേഷനുകൾ ഇത് വരെ ലഭിച്ചിട്ടില്ല എന്ന വിവരം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങളിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് സ്ഥാനത്തേയ്ക്ക് പിടി ഉഷ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പായത്. അദ്ധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന ഡിസംബർ പത്തിന് മാത്രമേയുണ്ടാകു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ഇന്നലെയാണ് ഒളിംപ്യൻ പി ടി ഉഷ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് അത്ലറ്റുകളുടെയും ഫെഡറേഷനുകളുടെയും പിന്തുണയുണ്ടെന്നും പിടി ഉഷ അറിയിച്ചിരുന്നു. ഇന്ത്യൻ കായിക രംഗത്തിൽ കേരളത്തിന്റെ യശസുയർത്തിയ മുൻ കായിക താരം നിലവിൽ ബിജെപിയുടെ രാജ്യസഭ എം പി കൂടിയാണ്. സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായതിന് പിന്നാലെ കേരളത്തിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. ഉഷ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രശസ്തരായ നാല് പേരെയാണ് ദക്ഷിണേന്ത്യയിൽ നിന്ന് രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |