ദുബായ്: സ്വകാര്യ മേഖലയിലേയ്ക്ക് കൂടുതൽ സ്വദേശികളെ ആകർഷിക്കാനായി ബൃഹത്ത് പദ്ധതികളുമായി യുഎഇ ഭരണകൂടം. സ്വകാര്യമേഖലയിലേയ്ക്ക് കൂടുതൽ സ്വദേശികളെ എത്തിക്കുന്നതിനൊപ്പം ഈ നടപടികളിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മനുഷ്യ വിഭവ, സ്വദേശിവൽക്കരണവകുപ്പിന്റെ നീക്കം. ഇതിനായുള്ള നടപടികൾ നിലവിൽ തുടർന്ന് വരികയാണ്. പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ പ്രവാസികൾക്കായുള്ള ജോലി ഒഴിവുകളിൽ ഗണ്യമായ കുറവ് വരുമെന്നാണ് വിവരം.
സ്വദേശികളെ തൊഴിലിടങ്ങളിലേയ്ക്ക് ആകർഷിക്കുന്ന 'എമിറാറ്റി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍' പദ്ധതിയുടെ ഭാഗമായാണ് വിവിധമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലേയ്ക്കായി 'സാലറി സപ്പോർട്ട് സ്കീം 'സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും അതിനായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ സ്വദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശമ്പളം കുറവാണെങ്കില്‍ അത് നിശ്ചിത പരിധിയില്‍ എത്തിക്കാന്‍ ആവശ്യമായ അധിക ശമ്പളം ടോപ്പ് അപ്പായി നല്‍കുന്ന പദ്ധതിയാണ് സാലറി സപ്പോര്‍ട്ട് സ്‌കീം. ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തിനനുസൃതമായി അഞ്ച് വർഷത്തേയ്ക്കാണ് സാലറി ടോപ്പ് അപ്പ് നൽകുക. ഈ പദ്ധതി ദുരുപയോഗം ചെയ്യുന്ന കമ്പനികൾ കർശന നടപടി നേരിടേണ്ടി വരും. 2026-ഓടെ രാജ്യത്തെ സ്വകാര്യമേഖലയിലെ ആകെ തൊഴിലാളികളിൽ 10 ശതമാനം സ്വദേശികളാക്കി ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |