അച്ഛൻ എന്ന വാക്ക് ഓർമ്മയിലെത്തിക്കുന്നത് ഒരു സ്നേഹത്തലോടലാണ്. അത് അനുഭവിച്ചറിഞ്ഞിട്ടുള്ള ആർക്കും അച്ഛൻ നഷ്ടപ്പെട്ടാലുള്ള വേദന കരഞ്ഞുതീർക്കാനാവുന്ന ഒന്നല്ല. അച്ഛനും അമ്മയും പോകുന്നതോടെ നമ്മൾ അനാഥരാകുമെന്നു പറയുന്നതും വെറുതെയല്ല. ജീവിതത്തിൽ ഒന്നും പ്രതീക്ഷിക്കാതെ നമ്മുടെ നന്മ മാത്രം കാണാൻ കൊതിച്ചവരാണവർ. അച്ഛൻ വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. ഈ നിമിഷം വരെയും അച്ഛനെ ഓർക്കാതെ എന്റെ ജീവിതത്തിലെ ഒരു ദിനവും കടന്നുപോയിട്ടില്ല. സ്നേഹവാത്സല്യങ്ങളുടെ സ്ഥിരനിക്ഷേപമാണ് അച്ഛൻ.
ബഹുമുഖപ്രതിഭയായിരുന്നു എന്റെ അച്ഛൻ പ്രൊഫസർ വി. ജഗന്നാഥപ്പണിക്കർ. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ എന്നിങ്ങനെ കർമ്മരംഗങ്ങളിലെല്ലാം കൈയൊപ്പ് പതിപ്പിച്ചു അദ്ദേഹം. എനിക്കെന്നെന്നും നല്ല അച്ഛൻ, അമ്മയ്ക്ക് എന്നും നല്ല ഭർത്താവ്, പരിചയപ്പെട്ടവർക്കെല്ലാം എന്നെന്നും നല്ല സുഹൃത്ത്... അച്ഛനെക്കുറിച്ച് പറയാൻ വിശേഷണങ്ങൾ തികയാറില്ല എനിക്ക്.
സൂര്യനു താഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും എത്രനേരം വേണമെങ്കിലും സംസാരിക്കാൻ കഴിയുന്ന വലിയ പാണ്ഡിത്യം അച്ഛനുണ്ടായിരുന്നു. പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ മുഖമാണ് എനിക്ക് ഓർമ്മ ഉറച്ച കാലം മുതൽ മനസിൽ നിറയുന്നത്. അച്ഛൻ രോഗബാധിതനായി ചെന്നൈയിൽ കഴിയുമ്പോഴും കാറിൽ വീൽചെയറുമായി പോയി പുസ്തകശാലകളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങിയിരുന്നു. ധനതത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും മാസ്റ്റർ ബിരുദധാരിയായിരുന്നു. മലയാള ഭാഷയെ ജീവനായിക്കണ്ടു. ഏതെല്ലാം ധാരകളിൽ നിന്നായാലും അറിവ് നേടുകയെന്ന ലക്ഷ്യമായിരുന്നതിനാൽ തരംതിരിച്ച് പുസ്തകങ്ങൾ വായിക്കുന്ന സമീപനം ഉണ്ടായിരുന്നില്ല. എല്ലാം വായിക്കണമെന്നായിരുന്നു അച്ഛന്റെ കാഴ്ചപ്പാട്. അദ്ധ്യാപകനായാലും പത്രപ്രവർത്തകനായാലും പരമാവധി അറിവുകൾ ഉൾക്കൊള്ളണമെന്ന് അച്ഛൻ വിശ്വസിച്ചിരുന്നു. ശ്രീനാരായണ ദർശനങ്ങളിലും വേദങ്ങളിലും ആഴത്തിലുള്ള ജ്ഞാനം നേടിയിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആരാധകനായ ഭക്തനായിരുന്നു അച്ഛൻ.
ചെന്നൈയിൽ ഇന്ത്യൻ എക്സ്പ്രസിലാണ് അച്ഛൻ പത്രപ്രവർത്തകനായി ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് കോളേജ് അദ്ധ്യാപകനായത്. ഇതിനിടെ റിസർവ് ബാങ്കിൽ ജോലി ലഭിച്ചെങ്കിലും പോയില്ല. ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പലായി വിരമിച്ചശേഷം കേരളകൗമുദിയിൽ അസി. എഡിറ്റർ ആയി പ്രവർത്തിച്ചു. അച്ഛൻ എന്നും ഓർക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
ഈനാടിന്റെ ചീഫ് എഡിറ്ററായപ്പോൾ അച്ഛൻ എഴുതിയിരുന്ന മുഖപ്രസംഗങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അച്ഛന്റെ തൂലികയ്ക്ക് നല്ല മൂർച്ചയുണ്ടായിരുന്നു. അനീതിക്കും അസമത്വത്തിനും എതിരെ ആ തൂലിക നിരന്തരം ശബ്ദിച്ചു. രാഷ്ട്രീയ നേതാക്കളുമായി ഉറ്റസൗഹൃദം പുലർത്തിയിരുന്നു. എന്നാൽ സത്യസന്ധമായി വാർത്തയെഴുതുന്നതിന് ആ സൗഹൃദങ്ങൾ തടസമായിരുന്നില്ല അച്ഛന്. എഴുതാനുള്ള ഒരകലം ഓരോരുത്തരോടും അച്ഛൻ ബോധപൂർവം നിലനിറുത്തിയിരുന്നു. കേരളത്തിലെ മാത്രമല്ല ദേശീയ നേതാക്കളുമായും നല്ല ബന്ധമായിരുന്നു. എ.ബി. വാജ്പേയിയുമായും എൽ.കെ. അദ്വാനിയുമായുള്ള അടുപ്പം വളരെ ഉൗഷ്മളമായിരുന്നു. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന കുൽദീപ് നയ്യാർ ഉറ്റമിത്രമായിരുന്നു. തിരുവനന്തപുരത്ത് ഞങ്ങളുടെ ആതിഥ്യം സ്വീകരിച്ച് പലപ്പോഴും അദ്ദേഹം വന്നിട്ടുണ്ട്.
അച്ഛൻ എന്ന മഹത്വത്തെക്കുറിച്ച് ആരോ എഴുതിയത് ഈയിടെ വായിച്ചു. 'രാത്രിയിരുട്ടിൽ മധുരമായി കയറി വരുന്നൊരു നിലാച്ചിരിയുടെ തണുപ്പാണച്ഛൻ" എന്നായിരുന്നു അത്. എത്ര ശരി. അച്ഛൻ മരിച്ചിട്ട് നവംബർ 28ന് ഇരുപത്തിയൊന്നു വർഷമാകുന്നു. സ്നേഹമൂറുന്ന ആ മൃദുമന്ദഹാസം എന്റെ ജീവിതത്തിന്റെ ശക്തിയാണിന്നും. ആ ഓർമ്മകൾ ഒരിക്കലും മായാതെ നിലനിൽക്കുന്നു. അച്ഛൻ ഒപ്പമില്ലെന്ന് ഒരിക്കലും തോന്നിയിട്ടുമില്ല.
(ലേഖിക
പ്രൊഫ. വി. ജഗന്നാഥപ്പണിക്കരുടെ
മകളാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |