കോട്ടയം: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കൂട്ടിക്കൽ പഞ്ചായത്തിലെ വൃദ്ധദമ്പതികളുടെ കിടപ്പാടം ലേലത്തിന്. എട്ടാംവാർഡിൽ വള്ളക്കാട് പരുവക്കാട്ടിൽ ദാമോദരന്റെയും ഭാര്യ വിജയമ്മയുടെയും പത്തുസെന്റ് പുരയിടവും വീടുമാണ് ലേലത്തിനുവച്ചത്. വീടും സ്ഥലവും തിരിച്ചുകിട്ടണമെന്നും ജപ്തിനടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാവിലെ ദാമോദരനും വിജയമ്മയും ലേലം നടക്കുന്ന കേരള ബാങ്ക് കോട്ടയം മേഖല ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തി. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ബാങ്ക് അധികൃതർ താത്കാലികമായി ലേലനടപടികൾ നിറുത്തിവച്ചു. ജപ്തി ഭീഷണി നേരിടുന്ന കൂട്ടിക്കൽ പ്രദേശവാസികളായ മറ്റ് ഇരുപത്തഞ്ചോളം പേരും ഇവർക്കൊപ്പമുണ്ടായിരുന്നു. കൂട്ടിക്കൽ പ്രളയബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ധർണ നടത്തിയത്. വി.ജെ. ലാലി, മിനി കെ.ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
2012 ൽ ആണ് ദാമോദരനും വിജയമ്മയും ആകെയുള്ള 10 സെന്റ് ഈട് നൽകി ഏന്തയാർ സഹകരണ ബാങ്കിൽനിന്ന് ലോണെടുത്തത്. ദാമോദരന്റെ പേരിൽ 4 ലക്ഷവും വിജയമ്മയുടെപേരിൽ രണ്ട് ലക്ഷവുമാണ് എടുത്തത്. മേസ്തിരിപ്പണിക്കാരനായ ദാമോദരൻ കുറച്ചുകാലം വായ്പ തിരിച്ചടച്ചു. 2016ൽ ഒരു ലക്ഷം രൂപ തിരിച്ചടച്ച് ലോൺ പുതുക്കി . ഹൃദയസംബന്ധമായ രോഗം ബാധിച്ചതോടെ അടവ് മുടങ്ങി. കൂലിപ്പണിക്കാരായ മക്കൾക്കും തുക തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നു. കൊവിഡ്, പ്രളയം, ഉരുൾപൊട്ടൽ എന്നിവയോടെ അടവ് പൂർണ്ണമായി മുടങ്ങി. പലിശയടക്കം 19.20 ലക്ഷം രൂപ തിരിച്ചടക്കേണ്ട സ്ഥിതിയായി. മുതൽ മാത്രം 9.20 ലക്ഷം രൂപയും ബാക്കി പലിശ തുകയുമാണ്. ആറ് മാസം മുൻപ് ബാങ്കിൽനിന്ന് ജപ്തിനോട്ടീസ് നൽകി. പണം തിരിച്ചടയ്ക്കാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിയെ സമീപിച്ചതിനെ തുടർന്ന്, ജപ്തി നടപടികൾ നിറുത്തിവയ്ക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ, രണ്ടാഴ്ച മുൻപ് വീട് ലേലത്തിന് വയ്ക്കുന്നെന്ന് കാണിച്ച് സെയിൽ ലെറ്റർ അയയ്ക്കുകയും സ്ഥലം ബാങ്ക് ഏറ്റെടുത്തതായി വീടിനുമുന്നിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
തങ്ങളുടെ വീടും സ്ഥലവും തിരിച്ചുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥലം ലേലം ചെയ്യുകയാണെന്നും വീട് മാറുന്നതിനായി, വാടക വീടുനോക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഫോണിലൂടെ അറിയിച്ചുതായി ദാമോദരൻ പറയുന്നു.
ബാങ്ക് അധികൃതർ പറയുന്നു.
ഇവരെ ഇറക്കിവിടുകയല്ല, ബാങ്ക് നടപടിക്രമങ്ങൾ പാലിക്കാതിരിക്കാൻ സാധിക്കില്ല. തവണകളായി അടക്കാൻ സൗകര്യം ചെയ്തു നൽകും. ഉരുൾപൊട്ടൽ മേഖലയിലെ ജപ്തിനടപടികൾ മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് നിറുത്തിവച്ചിരിക്കുകയാണ്. അല്ലാത്തിടത്താണ് നടപടികളുമായി മുന്നോട്ടുപോവുന്നത്. ലേലത്തിന് ആരും എത്തിയില്ല. 30 ദിവസത്തിനുശേഷം വീണ്ടും സെയിൽ നോട്ടീസ് അയക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |