തിരുവന്തപുരം: വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണ്. പിന്നീട് പുതിയ ഡിമാൻഡുകളുമായി വരികയായിരുന്നു. ചർച്ച നടത്തുമ്പോൾ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് പോകും. പിന്നീട് യാതൊന്നും അറിയിക്കാറില്ല. ക്ഷമയുടെ നെല്ലിപ്പടി വരെ കാണുന്ന അവസ്ഥയിൽ നിന്നു കൊടുത്തിട്ടുണ്ട്. പൊലീസുകാരെ ആക്രമിക്കുക, പൊലീസ് സ്റ്റേഷൻ കൈയേറുക, മറ്റു മതസ്ഥരെ ആക്രമിക്കുക തുടങ്ങിയ പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല. മണ്ണെണ്ണ സബ്സിഡിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ഏഴാമത്തെ ആവശ്യം തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്നാണ്. കേരളത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചെലവഴിച്ചശേഷം നിറുത്തിവയ്ക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ല.
അവർ കോടതിയിൽ കൊടുത്ത ഉറപ്പാണ് ലംഘിച്ചത്. ആ കോടതിയിൽ വിശ്വാസമില്ലാത്തവർ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നതിൽ അർത്ഥമില്ല. സമരത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടോ എന്നതു സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് വരികയാണ്. കോടതി നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
കലാപത്തിനുള്ള ഗൂഢശ്രമം
അവസാനിപ്പിക്കണം: സി.പി.എം
തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ
ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും സമര കോലാഹലങ്ങൾക്കെതിരെ ശക്തമായ പ്രചാരണ പരിപാടികൾ നടത്തേണ്ടി വരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമവാഴ്ചയെ കൈയിലെടുക്കാനും കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സർക്കാർ സ്വീകരിക്കണം. ഒപ്പം സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കണം.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവമുള്ളതും അപലപനീയവുമാണ്. സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദ്ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവച്ച് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുകയാണ്.
സർക്കാർ അനുവദിച്ചില്ല;
സേനാവിന്യാസം വൈകി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: ശനിയാഴ്ച തുറമുഖ പ്രദേശത്ത് പാറ ലോറികൾ ആക്രമിക്കുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തതിന് 5പേരെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തപ്പോൾ മുതൽ സമരസമിതി നേതാക്കളും വൈദികരും പൊലീസിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് മുതിർന്ന വൈദികൻ സിറ്റി പൊലീസ് കമ്മിഷണർക്ക് മുന്നറിയിപ്പ് നൽകി. ഇതോടെ വിവിധ ബറ്റാലിയനുകൾ, ക്യാമ്പുകൾ എന്നിവിടങ്ങളിൽ നിന്ന് വൻ പൊലീസ് സംഘത്തെ സജ്ജരാക്കി. എന്നാൽ പൊലീസിനെ വിന്യസിക്കാൻ സർക്കാരിൽ നിന്ന് അനുമതി കിട്ടിയില്ല.
ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോൾ സമരക്കാരെ പ്രകോപിപ്പിച്ച് കൂടുതൽ പൊലീസ് വിന്യാസം വേണ്ടെന്നായിരുന്നു തീരുമാനം. സ്റ്റേഷൻ വളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് വിന്യാസം വൈകിയതിന് കാരണമിതാണ്. കലാപത്തിനാണ് സമരക്കാർ ശ്രമിക്കുന്നതെന്ന് ഇന്റലിജൻസും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്റ്റേഷൻ ആക്രമിക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നില്ല.
സ്റ്റേഷൻ ആക്രമിക്കപ്പെട്ടതോടെ കനത്ത പൊലീസ് വിന്യാസത്തിന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ ഉത്തരവിട്ടു. അദ്ദേഹം സംഘർഷമേഖലയിൽ നേരിട്ടെത്തി. ക്രൂര മർദ്ദനത്തിനിരയായിട്ടും പൊലീസുകാർ സമചിത്തത കാട്ടിയതു കൊണ്ടാണ് വെടിവയ്പിലേക്ക് പോകാത്തത് . അതേസമയം, അക്രമികളോട് മൃദുസമീപനം കാട്ടുന്നെന്നാരോപിച്ച് സേനയിൽ അർഷം പുകയുകയാണ്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സെൽട്ടനെ മോചിപ്പിക്കാനെത്തിയ നാലുപേർക്ക് ജാമ്യം നൽകിയതാണ് അമർഷത്തിന് കാരണം.
കാമറ തകർക്കുന്ന
ദൃശ്യം കിട്ടി
സ്റ്റേഷൻ ആക്രമണം നടക്കുന്നതിനു മുൻപ് മാസ്ക് ധരിച്ചെത്തിയ രണ്ട് യുവാക്കൾ സമീപത്തെ കടകളിലെ സിസി ടി.വി കാമറകൾ നശിപ്പിക്കുന്നതിന്റ ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സ്റ്റേഷന്റെ മുൻപിലുണ്ടായിരുന്ന മറ്റ് കാമറകളും തകർത്തു. അവയിലെ ദൃശ്യങ്ങൾ ലഭ്യമല്ല.
അറസ്റ്റ് ഉടൻ
സ്ത്രീകളും കുട്ടികളുമടക്കം 3000പേർക്കെതിരെ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ള അക്രമകാരികളെ അടുത്തദിവസം മുതൽ അറസ്റ്റ് ചെയ്യും. പൊതുമുതൽ നശിപ്പിച്ചതിന് ഇവരിൽ നിന്ന് പണമീടാക്കും. കൂടുതൽ ആക്രമണങ്ങൾ തടയാൻ കൂടുതൽ ഉന്നതോദ്യോഗസ്ഥരെ നിയോഗിക്കും. വിഴിഞ്ഞം എസ്.എച്ച്.ഒയുടെ ചുമതല ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥന് കൈമാറുന്നതും പരിഗണനയിലാണ്.
പൊലീസ് സ്റ്റേഷൻ ആക്രമണം പ്രതീക്ഷിച്ചിരുന്നതല്ല. അക്രമികൾക്കെതിരേ കർശന നടപടിയെടുക്കും. ഞായറാഴ്ച പിടികൂടിയ, വധശ്രമക്കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു
സ്പർജ്ജൻകുമാർ, സിറ്റി പൊലീസ് കമ്മിഷണർ
സമാധാനം തകർക്കരുത്:
സർവകക്ഷി യോഗം
തിരുവനന്തപുരം: ജനങ്ങളുടെ സ്വൈര ജീവിതത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിഴിഞ്ഞം സമര സമിതി പിൻമാറണമെന്ന് മന്ത്രി ജി. ആർ. അനിൽ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനിറുത്താൻ എല്ലാവരും സഹകരിക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത 24 സംഘടനകളുടെയും പ്രതിനിധികൾ ആവശ്യപ്പെട്ടത്.
എം.വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു, കൗൺസിലർമാർ , ജില്ലാ കളക്ടർ ജെറോമിക് ജോർജ്, കമ്മിഷണർ സ്പർജൻ കുമാർ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, എ.ഡി.എം ജെ.അനിൽ ജോസ്, വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളിലെ പ്രതിനിധികൾ, വിഴിഞ്ഞം സമര സമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സർവകക്ഷിയോഗ ഫലം എന്തെന്ന് അറിയില്ല. സമാധാനം ഉണ്ടാക്കണം എന്നതിൽ ഒരേ അഭിപ്രായമാണുള്ളത്
ഫാ.യൂജിന് പെരേര
സംഭവങ്ങളെ സർവകക്ഷിയോഗത്തിൽ എല്ലാപാർട്ടികളും അപലപിച്ചു. സമരം അവസാനിക്കുമോ എന്നറിയില്ല.
ആനാവൂർ നാഗപ്പൻ
സി.പി.എം ജില്ലാ സെക്രട്ടറി
കലാപം അമർച്ച ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടു.തുറമുഖ നിർമ്മാണം ഒരു മണിക്കൂർ പോലും മുടങ്ങരുത്.
വി.വി രാജേഷ്
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |