തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കുന്നതിന് സംസ്ഥാനത്തുടനീളം 726 നിർമ്മിത ബുദ്ധി കാമറകളുൾപ്പെടെ (എ.ഐ.എ.എൻ.പി.ആർ) ആയിരം പുതിയ ഹൈടെക് കാമറകൾ സജ്ജമാക്കിയെങ്കിലും സർക്കാർ പ്രവർത്തനാനുമതി നൽകിയിട്ടില്ല. സെപ്തംബറിൽ പ്രവർത്തിച്ചു തുടങ്ങുന്നതിനായി 236 കോടി മുതൽമുടക്കിലാണ് കെൽട്രോൺ മുഖേന കാമറകൾ സ്ഥാപിച്ചത്. പ്രവർത്തിച്ചു തുടങ്ങുമ്പോൾ ലഭിക്കുന്ന വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് അന്തിമധാരണയാകാത്തതിനാലാണ് പ്രവർത്തനം നീണ്ടു പോകുന്നതെന്നാണ് അറിയുന്നത്.
കാമറകൾ പ്രവർത്തിച്ച് ആദ്യവർഷം തന്നെ പിഴ വരുമാനമായി 261 കോടി രൂപ ലഭിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് കണക്കാക്കിയിരുന്നത്.
നിർമ്മിത ബുദ്ധി കാമറകൾക്കു പുറമേ അമിത വേഗക്കാരെ പൂട്ടാൻ എസ്.വി.ഡി.എസ്, റെഡ് സിഗ്നൽ ലംഘിക്കുന്നവരെ കണ്ടെത്തുന്ന ആർ.എൽ.വി.ഡി.എസ് തുടങ്ങി മൊബൈൽ കാമറാ യൂണിറ്റുകളും നിരത്തിലെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നു . മോട്ടോർ വാഹനവകുപ്പിന്റെ നിലവിലെ കാമറാ സംവിധാനത്തിനു പുറമേയാണിതെല്ലാം
14 ജില്ലകളിലും ഓരോ കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും സജ്ജമായിരുന്നു . ഇവിടെയെല്ലാം ആർ.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കു പുറമേ പിഴയടയ്ക്കാനുള്ള ചെലാൻ പ്രോസസിംഗ് സ്റ്റാഫിനേയും നിയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്.
കാമറ തിരിച്ചറിയുന്ന
നിയമലംഘനങ്ങൾ
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്രചെയ്യുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക.
നമ്പർ ബോർഡ് സ്‌കാൻ ചെയ്ത് വാഹൻ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കും. രേഖകൾ കൃത്യമല്ലെങ്കിൽ കാമറ കണ്ടെത്തും
പെർമിറ്റ്, ഇൻഷ്വറൻസ്, ഫിറ്റ്നസ്, രജിസ്‌ട്രേഷൻ എന്നിവയില്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞും പിഴ ഈടാക്കും
രാപകൽ ഭേദമില്ലാതെ
കാമറകൾ രാപകൽ കുറ്റം കണ്ടെത്തുന്നതാണ് വാഹനം ഓടിക്കുന്നവർക്ക് വെല്ലുവിളിയാകുന്നത്. സ്കൂൾ പരിധിയിൽ 30 കിലോമീറ്ററും സംസ്ഥാന പാതയിൽ 50 കിലോമീറ്ററുമാണ് വേഗപരിധി. പകൽ ഈ നിയമം പാലക്കേണ്ടതാണെങ്കിലും രാത്രിയിൽ ഈ വേഗതയിൽ ഒരു കിലോമീറ്റർ കൂടിയാൽ പോലും പ്രദേശത്തെ കാമറകൾ ഒപ്പിയെടുത്ത് പിഴയീടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |