■കേരളത്തിൽ അനുകൂലം■ തമിഴ്നാട്ടിൽ എതിർപ്പ്
കൊല്ലം: കേരളത്തിൽ സാമ്പത്തിക സംവരണം ആവശ്യപ്പെടുന്ന കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും തമിഴ്നാട്ടിലെത്തുമ്പോൾ സാമുദായിക സംവരണത്തിന് വാദിക്കുന്നത് വിരോധാഭാസമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.യോഗം ചാത്തന്നൂർ യൂണിയന്റെ പുതിയ ആസ്ഥാന മന്ദിര ശിലാസ്ഥാപനം, യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്ത് വെള്ളാപ്പള്ളി കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി നിർമ്മിച്ച് നൽകിയ രണ്ട് വീടുകളുടെ താക്കോൽ ദാനം എന്നിവ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിൽ സാമ്പത്തിക സംവരണം പറയുന്നവരെ തങ്ങൾക്ക് വേണ്ടെന്ന് സ്റ്റാലിൻ പറയും. അടിച്ചമർത്തപ്പെട്ടവർക്ക് നീതി ലഭ്യമാകുന്നത് വരെ സംവരണം തുടരണമെന്നും, അതംഗീകരിക്കാത്തവർ മുന്നണിയിൽ വേണ്ടെന്നുമാണ് സ്റ്റാലിന്റെ നിലപാട്. മുന്നണിയിൽ നിൽക്കാനായി ഇടത് പാർട്ടികളും, കോൺഗ്രസും അവിടെ സാമുദായിക സംവരണത്തെ അനുകൂലിക്കുന്നു. ഇവിടെ വരുമ്പോൾ സാമ്പത്തിക സംവരണമെന്ന ഇരട്ടത്താപ്പ് നിലപാടാണ്. ഇത് നമ്മൾ തിരിച്ചറിയണം. സാമുദിക സംവരണത്തിന് അർഹതയുള്ള ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനത്തോളം വരുന്ന ജനതയെ അവഗണിച്ചാണ് രാഷ്ട്രീയ പാർട്ടികൾ ഇവിടെ സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നത്.
തൊഴിക്കുന്തോഴും തൊഴുവുന്ന സമീപനം നമ്മൾ മാറ്റണം. രാജഭരണ കാലത്ത് പൊരുതി വാങ്ങിയ സംവരണം പോലും ഒത്തൊരുമയില്ലാത്തതുകൊണ്ട് നഷ്ടമാകുന്ന സ്ഥിതിയാണ്. മുന്നാക്കക്കാർക്ക് പ്രക്ഷോഭം നടത്താതെ തന്നെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. നമ്മൾ പ്രക്ഷോഭം നടത്തിയാലും അവകാശങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക സംവരണം വന്നപ്പോൾ, മുസ്ലിം ലീഗ് അതിന് പച്ചക്കൊടി കാട്ടി.സാമ്പത്തിക സംവരണം സുപ്രീം കോടതി അംഗീകരിച്ചപ്പോൾ എതിർപ്പുമായി ലീഗ് രംഗത്തെത്തിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു
യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വിജയകുമാർ, വൈസ് പ്രസിഡന്റ് ഡി.സജീവ്, അസി.സെക്രട്ടറി കെ.നടരാജൻ, കൗൺസിലർമാരായ ആർ.ഗാന്ധി, കെ.ചിത്രാംഗദൻ, പി.സോമരാജൻ, കെ.സുജയ്കുമാർ, ആർ.ഷാജി, ബി.പ്രശാന്ത്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബിന പ്രശാന്ത്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ.രാജേഷ്, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |