തിരുവനന്തപുരം: ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ചർച്ച ചെയ്യുന്നതിനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നു. ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് അടക്കമുള്ള നടപടികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും.
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള കരട് ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭയോഗത്തിൽ അംഗീകാരമായിരുന്നു. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ബിൽ അവതരിപ്പിക്കാനാണ് ആലോചന. ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. സമ്മേളനത്തിന് ഗവർണർ നേരത്തേ അനുമതി നൽകിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.
ഗവർണർ പദവി വഹിക്കുന്നയാൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാൻസലർ.
ഉന്നതമായ അക്കാഡമിക്ക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സർവകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള വ്യക്തികൾ വരണമെന്നാണ് സർക്കാർ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |