തിരുവനന്തപുരം: മന്ത്രി വി.അബ്‌ദു റഹ്മാൻ ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്നും അബ്‌ദുറഹ്‌മാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്നുമുള്ള വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് മേധാവി അനിൽകാന്തിന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് വിഴിഞ്ഞം പൊലീസ് ഇന്നലെ വൈകിട്ടോടെ കേസെടുത്തത്.
മതവിദ്വേഷം വളർത്താനുള്ള ശ്രമം, സാമുദായിക സംഘർഷത്തിനുള്ള ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതിനിടെ, വിവാദ പരാമർശത്തിൽ തിയോഡോഷ്യസ് മാപ്പ് പറഞ്ഞു. വികാര വിക്ഷോഭത്തിന്റെ പുറത്താണ് മന്ത്രിക്കെതിരായി പരാമർശം നടത്തിയതെന്നും നാക്കുപിഴയായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കുന്ന അവസരത്തിൽ തന്റെ പ്രസ്‌താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കിയതിൽ ഖേദമുണ്ടെന്നും പറഞ്ഞു. പരാമർശത്തിനെതിരെ വിവിധ മേഖലകളിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്നതോടെയാണ് മാപ്പ് പറഞ്ഞത്. തിയോഡോഷ്യസുമായി ബന്ധപ്പെട്ട പ്രശ്‌നം അവസാനിപ്പിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അതിരൂപത വക്താവ് ഫാ.സി. ജോസഫ് അറിയിച്ചു.
അറസ്റ്ര് ചെയ്യണം:
മുസ്‌ലിം ജമാഅത്ത്
മന്ത്രി അബ്‌ദുറഹ്മാനെതിരെ നടത്തിയ പരാമർശത്തിൽ ഫാ.തിയോഡോഷ്യസിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എ.സൈഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു. പരാമർശം സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കുറ്റപ്പെടുത്തി.
അഴകൊഴമ്പൻ നിലപാട്
പാതിരിമാർക്ക് വളമാകുന്നു: കെ.ടി.ജലീൽ
ഇല്ലാത്ത ലൗ ജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പൻ നിലപാടാണ് ഫാ. തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമാകുന്നതെന്ന് മുൻമന്ത്രി കെ.ടി.ജലീൽ കുറ്റപ്പെടുത്തി. മന്ത്രി അബ്‌ദുറഹ്മാനെതിരെ പരാമർശം നടത്തിയ തിയോഡോഷ്യസ് ലക്ഷണമൊത്ത വർഗീയവാദിയാണ്. പാതിരിമാർക്ക് എന്തിനാണ് പ്രിവിലേജെന്ന് മനസിലാകുന്നില്ല. സർക്കാർ ഇവരെ കൽതുറങ്കിലടയ്‌ക്കണം. നന്മ പറയുന്നവരെയാണ് കൂടെ നിറുത്തേണ്ടത്.
പ്രസ്‌താവന വന്നിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവും അതിനെതിരെ രംഗത്ത് വരാത്തത് അത്ഭുതകരമാണ്. വേദവും മതവും പഠിക്കാത്ത ഒരു സാധാരണക്കാരന്റെ മനസിൽ പോലും വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡോഷ്യസുമെല്ലാം ചിന്തിക്കുന്നതും പറയുന്നതും. അച്ചൻമാർക്ക് വായിൽ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല. കേട്ടു കേട്ട് മടുത്തു. ഇനി സഹിക്കാൻ വയ്യ. ഉരുളയ്‌ക്ക് ഉപ്പേരി പോലെ പച്ചയ്‌ക്ക് മറുപടി പറയാനാണ് തീരുമാനം. മര്യാദയാണെങ്കിൽ മര്യാദ. മര്യാദ കേടാണെങ്കിൽ അത്. എന്തു വേണമെന്ന് പിതാക്കൻമാർക്ക് തീരുമാനിക്കാം.
തീവ്രവാദബന്ധം ഇപ്പോൾ
പറയാനാകില്ല: ഡി.ഐ.ജി
വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ അക്രമത്തിൽ തീവ്രവാദ ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡി.ഐ.ജി ആർ.നിശാന്തിനി പറഞ്ഞു. അന്വേഷണം ആ ലെവലിൽ എത്തിയിട്ടില്ല. ഞാൻ പങ്കെടുത്ത പൊലീസ് യോഗത്തിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ല. എൻ.ഐ.എ വിവരം തേടിയോ എന്നതു സംബന്ധിച്ച് പറയാൻ കഴിയില്ലെന്നും ഡി.ഐ.ജി പറഞ്ഞു. ഇന്നലെ രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിയ നിശാന്തിനി സ്ഥിതിഗതികൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |