കൊവിഡ് നിയന്ത്രണ വിധേയമായതിന് പിന്നാലെ കേരളത്തിൽ നിന്നും ബംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമെത്തി തൊഴിൽതട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് ചെറുപ്പക്കാരാണ്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞമാസം ജോലിതട്ടിപ്പിനിരയായ 36 മലയാളികൾ ഷാർജയിൽ ഭക്ഷണം പോലുമില്ലാതെ കഴിയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ് ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകളുണ്ടോ എന്ന് കണ്ടെത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കാവൂ എന്നാണ് പൊലീസിന്റെ പ്രധാനനിർദ്ദേശം. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുകയും ജോബ് ഓഫർ നൽകിയ കമ്പനിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിശോധിക്കുകയും വേണം. ജോബ് കമ്പനികളെക്കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയുമെന്നും പറയുന്നു. ജോബ് ഓഫറിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാലും ജോലിയെക്കുറിച്ച് ഉറപ്പില്ലെങ്കിലും ഒരു കാരണവശാലും സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും മുന്നറിയിപ്പുണ്ട്. തൊഴിലവസരങ്ങളുടെ പേരിൽ പണം അടയ്ക്കാനോ, ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടാനോ അഭിമുഖത്തിന് ഹാജരാകാനോ ഇടയായാൽ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുൻകൂട്ടി മനസിലാക്കണമെന്നും മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |