തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനായി 32,11,792 രൂപ അനുവദിച്ച് ഉത്തരവിറങ്ങി.
കണ്ണൂർ തോട്ടടയിലെ സ്ഥാപനത്തിൽ നിന്നാണ് കാർ വാങ്ങുന്നത്. പരമാവധി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറയുന്നു. വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനമുള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖാദി ബോർഡിന്റെ മാർക്കറ്റിംഗ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിന് ധനവകുപ്പിന്റെ വിലക്ക് നിലനിൽക്കെയാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നുന്നതിന് വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ധനവകുപ്പിന്റെ ഉത്തരവും നിലവിലുണ്ട്.
ഇതിനുശേഷം മന്ത്രമാരായ റോഷി അഗസ്റ്റിൻ, വിഎൻ വാസവൻ, വി അബ്ദുറഹ്മാൻ, ജിആര്‍ അനിൽ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ. എൻ ജയരാജിനും പുതിയ കാറ് വാങ്ങാൻ 33 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എന്നാൽ, പത്ത് വര്‍ഷം പഴക്കമുള്ള വാഹനമാണ് മാറ്റുന്നതെന്നാണ് ഖാദി ബോര്‍ഡിന്‍റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |