റഹ്മാൻ എന്ന പേര് മലയാളിക്ക് സുപരിചിതമാണ്. ഒന്ന് സംഗീതമാന്ത്രികൻ എ. ആർ റഹ്മാൻ ആണെങ്കിൽ മറ്റൊന്ന് എൺപതുകളിലെ മലയാളിയെ ഹരം കൊള്ളിച്ച നടൻ റഹ്മാനും. ഇരുവരും തമ്മിൽ പേരിൽ മാത്രമല്ല ബന്ധമുള്ളത്. അടുത്ത ബന്ധുക്കൾകൂടിയാണ് രണ്ടുപേരും. എന്നാൽ എ ആർ റഹ്മാൻ ബന്ധുവായതിന് ശേഷം ജീവിതത്തിൽ കൂടുതലും നഷ്‌ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് പറയുകയാണ് റഹ്‌മാൻ. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആദ്യകാലത്തെ ചില അനുഭവങ്ങൾ വെളിപ്പെടുത്തിയത്.
നടൻ റഹ്മാന്റെ വാക്കുകൾ-
''ഒരുപാട് കാര്യത്തിൽ വളരെ സന്തോഷമാണ്. അദ്ദേഹത്തെ പോലൊരു വലിയ വ്യക്തി നമ്മുടെ കുടുംബത്തിൽ ഉണ്ട് എന്ന് ഓർക്കുമ്പോൾ. അതേസമയം എന്റെ കരിയറിൽ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുമുണ്ട്. എന്ന് അദ്ദേഹമെന്റെ അളിയനായിട്ട് മാറിയോ, അന്നുമുതൽ എനിക്ക് വരുന്ന പല ഓഫറുകളും അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നിലൂടെ റഹ്‌മാനിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
ഒരു പാട്ടിന് ചിലപ്പോൾ രണ്ട് വർഷമൊക്കെ എടുക്കുന്നയാളാണ് റഹ്മാൻ. റഹ്‌മാൻ എപ്പോൾ ഡേറ്റ് തരുന്നോ അപ്പോൾ സിനിമയെകുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞാകും പല സംവിധായകരും മടങ്ങുക. ഇത് വലിയ പ്രശ്‌നമായിരുന്നു. ഒരിക്കൽ നിർബന്ധത്തിന്റെ പുറത്ത് റഹ്മാനോട് പറഞ്ഞപ്പോൾ സംഭവിച്ച ചിത്രമാണ് സംഗമം.
എല്ലാവരുടെയും പോലെയായിരുന്നില്ല റഹ്‌മാന്റെ സ്വഭാവം. ഞങ്ങൾ സ്വഭാവത്തിൽ രണ്ട് ധ്രുവക്കാരാണെന്ന് പറയാം. അന്നൊക്കെ മതം മാറിയ സമയമായിരുന്നതിനാൽ സംഗീതവും പ്രാർത്ഥനയും മാത്രമായിരുന്നു റഹ്‌മാന് ജീവിതം. മ്യൂസിക് ചെയ്യാത്ത സമയത്ത് റഹ്മാൻ നിസ്‌കരിച്ചുകൊണ്ടേയിരിക്കും. തമാശയ്‌ക്കൊന്നും അന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ സ്ഥാനമില്ല. ഇപ്പോൾ അതൊക്കെ മാറി''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |