പീരുമേട്: ആകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകി സത്രം എയർസ്ട്രിപ്പ് റൺവേയിൽ ചെറുവിമാനം പറന്നിറങ്ങി. എൻ.സി.സി.യുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു 80 വിമാനമാണ് സത്രം എയർസ്ട്രിപ്പിൽ ഇന്നലെ പറന്നിറങ്ങിയത്. വൺ കേരള എയർ സ്‌ക്വാഡ്രൻ തിരുവനന്തപുരം കമാന്റിംഗ് ഓഫിസർ എ. ജി. ശ്രീനിവാസനായിരുന്നു ട്രയൽ ലാൻഡിംഗിന്റെ മെയിൻ പൈലറ്റ്. ത്രീ കേരള എയർ സ്‌ക്വാഡ്രൻ കൊച്ചി ഗ്രൂപ്പ് ക്യാപ്ടൻ ഉദയ രവിയായിരുന്നു കോ പൈലറ്റ്.
എൻ.സി.സി. കേഡറ്റുകളുടെ പരിശീലനത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പിന്റെ നിർമ്മാണമാണ് പരോഗമിക്കുന്നത്. 650 മീറ്റർ നീളമുള്ള റൺവേയുടെ നിർമ്മാണം,നാല് ചെറു വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്റെ നിർമ്മാണം,താമസ സൗകര്യം ഉൾപ്പെടെ 50 വിദ്യാർത്ഥികൾക്കുള്ള പരിശീലന സൗകര്യം എന്നിവ പൂർത്തിയായിട്ടുണ്ട്. എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്‌ളൈയിംഗ് പരിശീലനം നൽകലാണ് എയർസ്ട്രിപ്പിലൂടെ ലക്ഷ്യമിടുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്ക് എയർസ്ട്രിപ്പ് സഹായകരമാകും. എയർഫോഴ്‌സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും.
മുമ്പ് എയർസ്ട്രിപ്പിൽ ചെറുവിമാനം ഇറക്കാൻ രണ്ട് തവണ ശ്രമിച്ചിരുന്നങ്കിലും സമീപത്തുള്ള മൺത്തിട്ട കാരണം ലാൻഡിംഗിന് കഴിഞ്ഞിരുന്നില്ല. തടസം നീക്കം ചെയ്താണ് മൂന്നാം തവണ വിജയകരമായി വിമാനം ഇറക്കിയത്. ട്രയൽ ലാൻഡിംഗിന് ശേഷം അടിയന്തരമായി റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |