കൊച്ചി: പുരോഹിതരടക്കമുള്ള സമരക്കാർ വിഴിഞ്ഞത്ത് ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്ന് ഹൈക്കോടതിയിൽ പൊലീസിന്റെ സത്യവാങ്മൂലം. ഇതിനൊപ്പം അക്രമങ്ങളുടെ വീഡിയോയും സമർപ്പിച്ചു. ഹൈക്കോടതിയിൽ സമരസമിതി നൽകിയ ഉറപ്പുകൾ കണക്കിലെടുത്ത് നിർമ്മാണ സാമഗ്രികളുമായി പദ്ധതി പ്രദേശത്ത് എത്തിയ ട്രക്കുകൾ സമരക്കാർ തടയുകയും റോഡിൽ കിടക്കുകയും ചെയ്തു. സമീപത്തെ പള്ളികളിൽ കൂട്ടമണിയടിച്ച് ആളുകളെ സംഘടിപ്പിച്ചതോടെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള രണ്ടായിരത്തിലേറെ പേർ അക്രമാസക്തരായി പാഞ്ഞടുത്തുവെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
കല്ലുകളുമായി വന്ന 25 ലോറികളാണ് തടഞ്ഞത്. പുരോഹിതരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പേർ സീപോർട്ട് മേഖലയിൽ അതിക്രമിച്ചു കയറി ഓഫീസ് ജനാലകൾ ഉൾപ്പെടെ തകർത്തു.
26നു നടന്ന അതിക്രമങ്ങളുടെ പേരിൽ പിറ്റേന്ന് അഞ്ചു പേരെ അറസ്റ്റ് ചെയ്തതോടെയാണ് തുടർന്നുള്ള അക്രമസംഭവങ്ങൾ. 27ന് വൈകിട്ട് ഏഴോടെ പുരോഹിതരും സ്ത്രീകളും ഉൾപ്പെടുന്ന മൂവായിരത്തോളം പേർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |