ബീജിംഗ് : രാജ്യവ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ കടുത്ത കൊവിഡ് നിയന്ത്രണ നയങ്ങളിൽ അയവ് വരുത്തുന്നതിന്റെ സൂചന നൽകി ചൈന. രാജ്യത്ത് കേസുകൾ ഉയരുന്നതിനിടെയാണ് അധികൃതരുടെ നീക്കം. ഷാങ്ങ്‌ഹായിയിലെയും ഗ്വാംങ്ങ്ഷൂവിലെയും ഡസൻ കണക്കിന് ജില്ലകളെ ഇന്നലെ ലോക്ക്ഡൗണിൽ നിന്ന് മുക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബീജിംഗിലെ ചാവോയാംഗ് ജില്ലയിൽ നേരിയ ലക്ഷണമുള്ള കൊവിഡ് രോഗികൾ വീട്ടിൽ ക്വാറന്റൈനിൽ ഇരുന്നാൽ മതിയാകുമെന്ന് അധികൃതർ നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം, വീടുകളിൽ കഴിയുന്ന രോഗികളിൽ നിന്ന് സമ്മതപത്രം എഴുതി വാങ്ങുകയും ഇവർ വീടിന് പുറത്ത് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വീടിന്റെ വാതിലിൽ സെൻസർ ഘടിപ്പിക്കുകയും ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യം അനുവദിക്കുന്നത്. നിലവിൽ കേസുകൾ കൂടുന്നുണ്ടെങ്കിലും വൈറസിന്റെ ശക്തി കുറയുകയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. അതിനിടെ, തലസ്ഥാനമായ ബീജിംഗിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. ബുധനാഴ്ച ഇവിടെ 5,006 കേസുകൾ സ്ഥിരീകരിച്ചെന്ന് അധികൃതർ അറിയിച്ചു. രാജ്യത്താകെ 34,942 കേസുകൾ സ്ഥിരീകരിച്ചു. ബീജിംഗിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നിലനിൽക്കുന്നതിനാൽ അധികൃതർ ഇതുവരെ വ്യാപക ടെസ്റ്റിംഗ് പ്രഖ്യാപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |